ദുബായ്: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമ ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി UAE Public Prosecution. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സ്ഥിരീകരിക്കാത്ത വാർത്തകളും തിരുത്തിയ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
Khalid Al Madani യുടെ നേതൃത്വത്തിലുള്ള ഫെഡറൽ പ്രോസിക്യൂഷൻ ഫോർ കോംബാറ്റിങ് റൂമേഴ്‌സ് ആൻഡ് സൈബർക്രൈംസ് വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. വിവരങ്ങൾ പങ്കുവയ്ക്കുന്നത് ഒരു ഉത്തരവാദിത്തമാണെന്നും എന്നാൽ വ്യാജപ്രചാരണം ഒരു കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പ്രസ്താവനകൾക്ക് വിരുദ്ധമായോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് റമസാൻ കാലത്ത് സാമൂഹിക സമാധാനം നിലനിർത്തുന്നതിനായി ഇത്തരം വ്യാജപ്രചാരണങ്ങൾ തടയേണ്ടത് അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ
- ഔദ്യോഗിക ഉറവിടങ്ങൾ മാത്രം ആശ്രയിക്കുക: വാർത്തകൾക്കായി ഔദ്യോഗിക മാധ്യമങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും മാത്രം വിശ്വസിക്കുക.
- കൃത്രിമ ഉള്ളടക്കം ഒഴിവാക്കുക: വീഡിയോകളിലോ വാർത്തകളിലോ ശബ്ദ ഇഫക്റ്റുകൾ ചേർക്കുകയോ ദൃശ്യങ്ങൾ മാറ്റം വരുത്തുകയോ ചെയ്ത് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
- വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: വിദേശ രാജ്യങ്ങളിൽ നടന്ന സംഭവങ്ങളെ യുഎഇയിൽ നടന്നതായി തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാധ്യമ ധാർമ്മികത പാലിച്ച് പ്രവർത്തിക്കണമെന്നും പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്നും ഉപയോക്താക്കൾക്ക് അധികൃതർ നിർദ്ദേശം നൽകി.
English Summary: The UAE Public Prosecution has warned social media users against spreading fake news and misinformation online. Khalid Al Madani said sharing manipulated videos, altered audio, or unverified information is a criminal offense under UAE cybercrime laws. Authorities urged the public to rely only on official sources, especially during Ramadan, to maintain public safety and social stability.














































