ദുബൈ: ഹോർമുസ് കടലിടുക്കിനെ ആഗോള വ്യാപാരത്തിനും ഊർജ വിതരണത്തിനുമുള്ള സ്വതന്ത്ര അന്താരാഷ്ട്ര കപ്പൽപ്പാതയായി നിലനിർത്തണമെന്നും അതിൽ ഒരു രാജ്യത്തിന്റെയോ ശക്തിയുടെയോ മേധാവിത്വം അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കി. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നടന്ന ‘ഗ്ലോബ്സെക് ഫോറം 2026’ൽ സംസാരിക്കവെയാണ് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി ഇറാനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.
‘ഇറാനുമായുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും നയങ്ങളെയും എങ്ങനെ ബാധിക്കുന്നു’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കങ്ങൾ ആഗോള വിപണിയെയും എണ്ണവിതരണ മേഖലയെയും ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയതായി അദ്ദേഹം ആരോപിച്ചു.
ജിസിസി രാജ്യങ്ങൾക്കും യുഎഇക്കും നേരെ ഉണ്ടായ ആക്രമണങ്ങൾക്കും മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയ്ക്കുമെതിരെ യുഎഇ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി പുതിയ ബദൽ വ്യാപാര റൂട്ടുകൾ സജ്ജമാക്കിയതിലൂടെ അന്താരാഷ്ട്ര വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്തെ ബിസിനസ് മേഖലക്ക് പിന്തുണ നൽകുന്നതിനായി 100 കോടി ദിർഹത്തിന്റെ പ്രത്യേക സാമ്പത്തിക സഹായ ഫണ്ടും യുഎഇ പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് അടിയന്തര സഹായ പദ്ധതി നടപ്പാക്കുന്നത്.
ഭൗമരാഷ്ട്രീയ വെല്ലുവിളികൾ ശക്തമാകുന്ന സാഹചര്യത്തിൽ ലോജിസ്റ്റിക്സ് മേഖലയിലെ വലിയ പരിഷ്കരണ പദ്ധതികൾ വേഗത്തിലാക്കുമെന്നും യുഎഇ അറിയിച്ചു. വരും വർഷങ്ങളിലേക്ക് പദ്ധതിയിട്ടിരുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (CEPA) യുഎഇയുടെ വിദേശവ്യാപാര രംഗത്തിന് വലിയ കരുത്ത് പകരുന്നതായും അൽ സയൂദി പറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലായി 35 രാജ്യങ്ങളുമായി യുഎഇ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായി 2025ൽ രാജ്യത്തിന്റെ എണ്ണയിതര വിദേശവ്യാപാരം 10.3 ലക്ഷം കോടി ഡോളർ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ആഗോള വ്യാപാരത്തിന്റെ സുരക്ഷിത കേന്ദ്രമായി യുഎഇ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.













































