തെഹ്റാൻ: ഒരു മാസം നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തലിന് പിന്നാലെ, അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ. വ്യാഴാഴ്ച ഹുർമുസ് കടലിടുക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ വെടിവെപ്പും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായി റിപ്പോർട്ട്.
ഇറാൻ സൈന്യം ആരോപിക്കുന്നത്, തങ്ങളുടെ എണ്ണക്കപ്പലിനെയും മറ്റൊരു കപ്പലിനെയും അമേരിക്ക ലക്ഷ്യമിട്ടതോടൊപ്പം ഖ്വെഷം ദ്വീപ് സമീപം വ്യോമാക്രമണം നടത്തിയെന്നാണ്. ഇതിന് മറുപടിയായി യു.എസ് പടക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഇറാൻ വ്യക്തമാക്കി. വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി ഇറാൻ ആരോപിച്ചപ്പോൾ, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും കരാർ നിലവിലുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വിശദീകരിച്ചത്, ഇറാന്റെ ആക്രമണത്തിന് മറുപടിയായി മാത്രമാണ് നടപടി സ്വീകരിച്ചതെന്ന്. യു.എസ് കപ്പലുകൾക്കോ സൈനിക ആസ്തികൾക്കോ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
ഇറാൻ പ്രകോപിപ്പിച്ചതിന് ശക്തമായി മറുപടി നൽകിയതായി ട്രംപ് പ്രതികരിച്ചെങ്കിലും, ഇരുരാജ്യങ്ങൾക്കിടയിലെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഏതുസമയത്തും സമാധാനകരാർ ഉണ്ടാകാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ ആണവായുധ നിർമ്മാണം ഉപേക്ഷിക്കാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടു.
അമേരിക്ക മുന്നോട്ടുവെച്ച 14 ഇന ധാരണാപത്രം ഇറാൻ ഇപ്പോൾ പരിശോധിച്ചുവരുന്നതായാണ് വിവരം. ഇറാൻ ആണവ സമ്പുഷ്ടീകരണം നിർത്തിവെച്ചാൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച വലിയ തോതിലുള്ള ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക സന്നദ്ധമാണെന്ന സൂചനകളുണ്ട്.
ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ പാകിസ്താൻ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയും ഫ്രാൻസ്യും ഇറാൻ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു.
ഇതേ സമയം, ഈ ആഴ്ച തന്നെ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ തമ്മിൽ നേരിട്ടുള്ള ചർച്ച നടക്കാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യത്തിൽ ഈ സംഭവവികാസങ്ങൾ നിർണായകമായി മാറാനിടയുണ്ട്.













































