പദ്ധതി 2024ൽ ശൈഖ് മുഹമ്മദ് ബിൻ റാശിദിന് പ്രഖ്യാപിച്ചിരുന്നു
ദുബൈ: അൽ അവീർ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് വിപുലീകരിച്ച് ‘ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ്’ എന്ന പേരിലേക്ക് മാറ്റുന്നു. വിപുലമായ വികസനവും പുനർബ്രാൻഡിങും ഡി.പി വേൾഡ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. 2004ൽ ആരംഭിച്ച അൽ അവീർ മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയതും ആധുനികവുമായ ഭക്ഷ്യവ്യാപാര കേന്ദ്രങ്ങളിലൊന്നാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2024 ജൂലൈയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2027ൽ ആരംഭിക്കും. നിലവിലെ മാർക്കറ്റിന്റെ വലുപ്പം ഇരട്ടിയിലധികം വർധിപ്പിച്ച് 2.9കോടി സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മൾട്ടി-കാറ്റഗറി ഫുഡ് ട്രേഡ് ഹബ്ബായാണ് ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കുക.
പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, രുചികരമായ ഭക്ഷ്യ വസ്തുക്കൾ, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ വളരെ വിപുലാമായ രീതിയിൽ ലഭ്യമാക്കും. അതിനൊപ്പം കോൾഡ് സ്റ്റോറേജ്, താപനില നിയന്ത്രിത വെയർഹൗസുകൾ, പ്രൈമറി-സെക്കൻഡറി പ്രോസസിങ് യൂണിറ്റുകൾ, ഡിജിറ്റൽ ബാക്ക്-ഓഫീസ് സംവിധാനങ്ങൾ, ക്യാഷ്-ആൻഡ്-ക്യാരി സൗകര്യങ്ങൾ, ഗോർമെറ്റ് ഫുഡ് ഹാൾ എന്നിവയും സജ്ജമാക്കും.
നിലവിൽ 2,500ലധികം വ്യാപാരികൾ വ്യാപാരം നടത്തുന്ന അൽ അവീർ മാർക്കറ്റിനെ ശക്തിപ്പെടുത്തിക്കൊണ്ട്, വിതരണം വേഗത്തിലാക്കുകയും സപ്ലൈ ചെയിൻ റിസ്കുകൾ കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20-ലധികം രാജ്യങ്ങളിലേക്കുള്ള ഡി.പി വേൾഡിന്റെ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയും ഇതിന്റെ പ്രധാന സവിശേഷതയാണ്.ദുബൈയെ ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതിയെ 2026ലെ ഗൾഫുഡ് പ്രദർശനത്തിൽ ഡി.പി വേൾഡ് അവതരിപ്പിക്കും.




































