ദുബായ്: ഇൻസ്റ്റഗ്രാമിൽ നൽകിയ ഒരു നിസ്സാര കമന്റ് വിദേശത്ത് നിന്നെത്തിയ പ്രവാസി വീട്ടമ്മയ്ക്ക് സമ്മാനിച്ചത് മണിക്കൂറുകൾ നീണ്ട നിയമക്കുരുക്കും വിമാനത്താവളത്തിലെ പൊലീസ് നടപടിയും. മറ്റൊരാളുടെ ബാഗ് ‘വ്യാജമാണെന്ന്’ സോഷ്യൽ മീഡിയയിൽ പരിഹസിച്ചതാണ് കുടുംബത്തോടൊപ്പം യുഎഇയിലെത്തിയ യുവതിയെ കുടുക്കിയത്. യുഎഇയിലെ കർക്കശമായ സൈബർ നിയമങ്ങൾ എത്രത്തോളം ഗൗരവകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഒരു കമന്റിൽ തുടങ്ങിയ പുലിവാല്
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വീട്ടമ്മ ഒരു കമന്റ് രേഖപ്പെടുത്തി. ചിത്രത്തിലുള്ള ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ പരിഹാസം. ഇത് വലിയ ചർച്ചകൾക്കും ബാഗിന്റെ ഉടമയെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രവാഹത്തിനും കാരണമായി. ഇതോടെ തന്നെ പരസ്യമായി അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി ബാഗിന്റെ ഉടമ അജ്മാൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ
അവധിക്ക് ശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം യുഎഇയിൽ തിരിച്ചെത്തിയ വീട്ടമ്മയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. യുവതിയുടെ പേരിൽ കേസ് നിലവിലുള്ളതിനാൽ എമിഗ്രേഷൻ വിഭാഗം ഇവരെ അജ്മാൻ പൊലീസിന് കൈമാറി. ഒരു രാത്രി മുഴുവൻ പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. സൈബർ കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യുഎഇ അധികൃതർ സ്വീകരിക്കുന്നത്.
ഒരു കോടിയിലധികം രൂപ പിഴ ലഭിക്കാവുന്ന കുറ്റം
പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. പരാതി പിൻവലിച്ചിരുന്നില്ലെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ (ഏകദേശം ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) പിഴയോ അല്ലെങ്കിൽ തടവുശിക്ഷയോ വീട്ടമ്മയ്ക്ക് ലഭിക്കുമായിരുന്നു. തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ നൽകുന്ന കമന്റുകൾ മറ്റൊരാളുടെ അന്തസിനെ ബാധിച്ചാൽ അത് ക്രിമിനൽ കുറ്റമായി മാറുമെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രവാസികൾക്ക് ആശ്വാസമായി ‘റിമോട്ട് ബെയിൽ’
ഇത്തരം കേസുകളിൽ അകപ്പെടുന്നവർക്ക് കോടതികളിൽ നേരിട്ട് ഹാജരാകാതെ തന്നെ ജാമ്യം നേടാൻ അജ്മാൻ പൊലീസ് ‘റിമോട്ട് ബെയിൽ’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് സ്മാർട്ട് ആപ്പിലൂടെ ജാമ്യമെടുക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളങ്ങളിലും മറ്റും യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും.













































