തിരുവനന്തപുരം: സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വി.ഡി. സതീശൻ, തുടർന്ന് നിയമസഭാകക്ഷി യോഗം ചേർന്ന ശേഷം എം.എൽ.എമാരുടെ പിന്തുണക്കത്തുമായി ഗവർണറെ സന്ദർശിക്കുകയായിരുന്നു.
പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയതിന് പിന്നാലെയാണ് സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചത്. തിരുവനന്തപുരം സെൻട്രൽ ഹാളിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ മേയ് 18നും എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 22നും നടക്കുമെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിനെതിരെ രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ഇന്ന് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചെങ്കിലും വി.ഡി. സതീശന് പിന്തുണ അറിയിച്ച് കത്ത് നൽകുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത പക്ഷം മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും വി.ഡി. സതീശനും പുതിയ സർക്കാരിനും പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയും ജനങ്ങളുമാണ് വലുത്. നേതൃത്വം എല്ലാ വശങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തത്,” എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.













































