അബുദാബിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ജനറേറ്ററിന് തീപിടിച്ചു; ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാണെന്ന് അധികൃതർ
അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് നിലയത്തിന് സമീപത്തെ ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ആണവനിലയത്തിന് സമീപം ഞായറാഴ്ച (മേയ് 17) ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെയോ റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളെയോ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവസ്ഥലത്തേക്ക് ഉടനടി അബുദാബി സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും എത്തിച്ചേരുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം പൂർണ്ണ സുരക്ഷിതമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) അറിയിച്ചു. പ്ലാന്റിലെ എല്ലാ യൂണിറ്റുകളും നിലവിൽ തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ മേഖലയിൽ നിലവിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ വിശ്വസിക്കണം. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും സുരക്ഷാ വിഭാഗം കൂട്ടിച്ചേർത്തു.











































