റാസൽഖൈമ: ഹജർ മലനിരകളുടെ മടിത്തട്ടിൽ, പ്രകൃതിയുടെ മുറിവുണക്കാൻ ‘ഹീലിങ് ഹജർ’ എന്ന പേരിൽ ഒരുക്കിയ ശുചീകരണ യാത്ര ശ്രദ്ധേയമായി. ഗ്രീൻവേ അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുകയും സാസ്റ്റൺ പിന്തുണ നൽകുകയും ചെയ്ത ഈ ഉദ്യമത്തിൽ യുഎഇയിലെ വിവിധ ഹൈക്കിങ് കൂട്ടായ്മകളിൽ നിന്നുള്ള മലയാളികളടക്കമുള്ള അമ്പതോളം പ്രകൃതിസ്നേഹികളാണ് പങ്കുചേർന്നത്.
വെളിച്ചം വീഴും മുൻപേ, പുലർച്ചെ 5.15-ന് ഷൗക്കയിൽ ആരംഭിച്ച ഈ സ്നേഹയാത്ര അവസാനിക്കുമ്പോൾ മലനിരകൾക്ക് ആശ്വാസമായി വലിയൊരു അളവ് മാലിന്യങ്ങളാണ് അവിടെനിന്ന് നീക്കം ചെയ്തത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പരിപാടിയിലൂടെ പങ്കുവെച്ചത്.


“ഈ ഭൂമി നമ്മുടെ വീടാണ്. വീട് വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനിൽക്കുന്നത്,” എന്ന് സംഘാടകരിലൊരാളായ നസാർ ഹുസൈ പറഞ്ഞു. വെറുമൊരു വിനോദയാത്ര എന്നതിനപ്പുറം, വരുംതലമുറയ്ക്ക് കൈമാറേണ്ട പൈതൃകമാണ് ഈ മലനിരകളെന്ന തിരിച്ചറിവ് ഓരോ പങ്കാളിയിലും ഉണ്ടായിരുന്നു.
ഷൗക്കയിലെ തദ്ദേശവാസികൾ കൂടി ഈ ഉദ്യമത്തിൽ കൈകോർത്തതോടെ മനുഷ്യസ്നേഹത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും സുന്ദരമായ സംഗമമായി അത് മാറി.
മുതിർന്നവർക്കൊപ്പം തന്നെ ആവേശത്തോടെ മലകയറാൻ കുട്ടികളും ഉണ്ടായിരുന്നു എന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടി. ഏഴാം വയസ്സിൽ തന്നെ മൊറോക്കോയിലെ അതിശൈത്യമുള്ള തബുകൽ പർവതനിരകൾ കീഴടക്കിയ ഇയാ കൃഷ് എന്ന കൊച്ചു മിടുക്കിയും ഇവർക്കൊപ്പം മലകയറി മാലിന്യങ്ങൾ ശേഖരിച്ചു.



നാളെയുടെ കാവലാളാകാൻ ഇത്ര ചെറുപ്പത്തിലേ പ്രകൃതിയെ തൊട്ടറിയുന്ന ഇത്തരം കുരുന്നുകളാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ ഊർജം. വിവിധ ഹൈക്കിങ് ക്ലബ്ബുകളുടെ (എഫ്‌സി, ദുബായ് വാക്കീസ്, റാക് മംസ്, ഹൈക് റാക് ആസ്-1, അഡ്വെഞ്ചർ നെക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്സ്) അകമഴിഞ്ഞ പിന്തുണയോടെ നടന്ന ഈ യാത്ര വെറുമൊരു തുടക്കം മാത്രമാണെന്ന് സംഘാടകർ വിശ്വസിക്കുന്നു.
പ്രകൃതിക്കായി ഇനിയും നിരവധി യാത്രകൾ ബാക്കിയുണ്ടെന്ന ശുഭപ്രതീക്ഷയോടെയാണ് ആ സ്നേഹസംഘം ഷൗക്കയോട് യാത്ര പറഞ്ഞത്.






































