ഷാർജ: എമിറേറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ സേവന നിലവാരവും നിയന്ത്രണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളെയും പ്രൊഫഷനുകളെയും നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (എസ്.ഇ.സി). ആരോഗ്യ സേവന ദാതാക്കൾ നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയിൽ നിരീക്ഷണ-നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ഭരണപരമായ പിഴകൾ ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാർജ കിരീടാവകാശിയും എസ്.ഇ.സി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2025 ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 29 ലാണ് പുതിയ ഭേദഗതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
എമിറേറ്റിലെ എല്ലാ ജനങ്ങൾക്കും കൂടുതൽ സുരക്ഷിതവും നിലവാരമേറിയതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം. എമിറേറ്റ് ഗവൺമെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങൾക്കും ഷാർജയിലെയും ഫ്രീ സോണുകളിലെയും സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾക്കും ഈ നിയമഭേദഗതികൾ ബാധകമായിരിക്കും.
അതോടൊപ്പം ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും പ്രൊഫഷണലുകൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യസംരക്ഷണ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്ന നീക്കമായാണ് പുതിയ ഭേദഗതിയെ വിലയിരുത്തുന്നത്.







































