ഷാർജ: ഗുരുതര ഹൃദ്രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ജീവൻ രക്ഷാ ചികിത്സയുമായി ബംഗ്ലാദേശിൽ ശ്രദ്ധേയ ഇടപെടൽ നടത്തി യുഎഇയിലെ സന്നദ്ധ മെഡിക്കൽ സംഘം. ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടന്ന “ലിറ്റിൽ ഹാർട്സ്” ക്യാംപയിന്റെ ഭാഗമായി 65 കുട്ടികൾക്ക് ഹൃദയ കാതറ്ററൈസേഷൻ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ വിദേശ സഹായ-പദ്ധതി വിഭാഗം മേധാവി അലി മുഹമ്മദ് അൽ റഷീദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബംഗ്ലാദേശ് സന്ദർശിച്ച് ചികിത്സാ-സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അൽ ഖാസിമി വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി കൺസൾട്ടന്റായ ഡോ. അഹമ്മദ് അൽ കമാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം, ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹാർട്ട് ഡിസീസ് സെന്ററിൽ ഏകദേശം 160 കുട്ടികളെ പരിശോധിക്കുകയും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുകയും ചെയ്തു.
ബംഗ്ലാദേശിലെ യുഎഇ അംബാസഡർ അബ്ദുല്ല അൽ ഹമ്മൂദിയും വിദേശ സഹായ ഏകോപന ഓഫീസ് ഡയറക്ടർ റാഷിദ് അൽ മീൽ അൽ സാബിയും ക്യാംപയിനിൽ പങ്കെടുത്തു.
2009 മുതൽ തുടരുന്ന “ലിറ്റിൽ ഹാർട്സ്” പദ്ധതി ഗുരുതര ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ജീവൻ രക്ഷാ ചികിത്സ ലഭ്യമാക്കുന്ന പ്രധാന മനുഷ്യാവകാശ പ്രവർത്തനങ്ങളിലൊന്നാണെന്ന് അലി മുഹമ്മദ് അൽ റഷീദി പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയയുടെ വൻചെലവ് വഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ പദ്ധതി വലിയ പ്രതീക്ഷയും ആശ്വാസവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ രാജ്യങ്ങളിലെ കുട്ടികൾക്ക് വിദഗ്ധ ആരോഗ്യപരിചരണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ മാനവിക പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുകയാണെന്നും രോഗികളുടെ ജീവിതത്തിൽ നേരിട്ടുള്ള മാറ്റമുണ്ടാക്കുക എന്നതാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ ടംഗൈൽ ജില്ലയിലെ ദുബൈൽ സദാർ മേഖലയിലുള്ള ‘ദാർ അൽ റഹ്മ’ അനാഥാലയവും പ്രതിനിധി സംഘം ഉദ്ഘാടനം ചെയ്തു. അനാഥ കുട്ടികൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിത സാഹചര്യം ഒരുക്കുന്നതിനൊപ്പം വിദ്യാഭ്യാസ-സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
മസ്ജിദ്, താമസസൗകര്യങ്ങൾ, പഠന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കേന്ദ്രം കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം, അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ 100 ഭക്ഷ്യ കിറ്റുകളും അർഹരായ കുടുംബങ്ങൾക്കായി വിതരണം ചെയ്തു.
സന്ദർശനത്തിന് മുഴുവൻ പിന്തുണ നൽകിയ ബംഗ്ലാദേശിലെ യുഎഇ എംബസിക്കും ചികിത്സാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ മെഡിക്കൽ സംഘത്തിനും അലി മുഹമ്മദ് അൽ റഷീദി നന്ദി അറിയിച്ചു.












































