ദുബായ്: ബലിപെരുന്നാൾ അവധിക്കാലത്തോട് അനുബന്ധിച്ച് പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, വിനോദകേന്ദ്രങ്ങളിലെ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. നഗരത്തിലുടനീളം പ്രത്യേക പരിശോധനാ ക്യാംപെയിനുകളും സേവനസന്നദ്ധതയും ശക്തമാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
പെരുന്നാൾ ദിവസങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, താൽക്കാലിക സ്റ്റാളുകൾ എന്നിവിടങ്ങളിലായി വ്യാപക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗതവും സീസണലുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങളെയും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം തയ്യാറാക്കുന്ന രീതികൾ, സംഭരണ സൗകര്യങ്ങൾ, താപനില നിയന്ത്രണം, ഭക്ഷ്യവസ്തുക്കളുടെ ഗതാഗത സംവിധാനം എന്നിവ കർശനമായി നിരീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബുച്ചർ ഷോപ്പുകൾ, ചോക്ലേറ്റ് കടകൾ, റോസ്റ്ററികൾ, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, വാട്ടർഫ്രണ്ട് മാർക്കറ്റ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി.
ജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി Dubai 24/7 ആപ്പും 800900 കോൾ സെന്ററും സജീവമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
2026ലെ ആദ്യ പാദത്തിൽ മാത്രം 81,000ഓളം ഭക്ഷ്യ ചരക്കുകളും 4.24 ലക്ഷത്തിലധികം ഭക്ഷ്യ ഉൽപ്പന്നങ്ങളും പരിശോധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 27 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കളാണ് ഈ കാലയളവിൽ പരിശോധനയ്ക്ക് വിധേയമായത്. കൂടാതെ 8,000ഓളം മാംസ ഉൽപ്പന്ന കയറ്റുമതികളും 66,000 ടൺ മാംസവും പരിശോധിച്ചു.
പെരുന്നാൾ സമയത്ത് മാംസവും ഭക്ഷണ സാധനങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന ബോധവത്കരണ ക്യാംപെയിനുകളും മുനിസിപ്പാലിറ്റി തുടരുന്നുണ്ട്. ബലിമൃഗങ്ങളെയും മാംസവും അംഗീകൃത വാഹനങ്ങളിലൂടെ മാത്രം കൊണ്ടുപോകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഹോട്ടലുകൾ, ബാർബർഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, ഷീഷ കഫേകൾ എന്നിവിടങ്ങളിലും ആരോഗ്യ-പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക പരിശോധനകൾ നടക്കുന്നു. സ്ത്രീകളുടെ സലൂണുകളിൽ ഉപയോഗിക്കുന്ന ഹെന്ന ഉൽപ്പന്നങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കാൻ ലബോറട്ടറി പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
വിനോദകേന്ദ്രങ്ങൾ, ഷോപ്പിങ് സെന്ററുകൾ, താമസ സമുച്ചയങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ, നീന്തൽക്കുളങ്ങളുടെ നിലവാരം, വായു ഗുണനിലവാരം, അടിയന്തര പ്രതികരണ സജ്ജീകരണങ്ങൾ എന്നിവയും നിരീക്ഷണ വിധേയമാക്കുന്നുണ്ട്.
മുഹൈസ്ന 2, അൽ ഖൂസ് 4, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3 എന്നിവിടങ്ങളിലെ ലേബർ താമസ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി മാർക്കറ്റുകളിലും പ്രത്യേക പരിശോധന തുടരുകയാണ്. അവധി ദിവസങ്ങളിൽ ഇവിടെ ദിവസേന 24,000 മുതൽ 30,000 വരെ തൊഴിലാളികൾ എത്തുന്നുണ്ടെന്നാണ് കണക്ക്.
80ലധികം ഇൻസ്പെക്ടർമാരും സാങ്കേതിക ജീവനക്കാരും ഉൾപ്പെടുന്ന സംഘം 300ലധികം സ്ഥാപനങ്ങളിൽ പരിശോധനയും നിരീക്ഷണവും നടത്തുന്നതായും അധികൃതർ അറിയിച്ചു.
പെരുന്നാൾ ആഘോഷങ്ങൾക്കായി ദുബായിലെ പൊതുപാർക്കുകൾ, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഖുർആനിക് പാർക്ക് രാവിലെ 8 മുതൽ രാത്രി 12 വരെ, ദുബായ് ഫ്രെയിം രാവിലെ 8 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. സബീൽ പാർക്ക്, അൽ മംസർ പാർക്ക്, അൽ സഫാ പാർക്ക്, ക്രീക്ക് പാർക്ക്, മുഷ്‌റിഫ് നാഷണൽ പാർക്ക് എന്നിവയും രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കും.
ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉം സുഖൈം ബീച്ചുകൾ, ഖോർ അൽ മംസർ ബീച്ച് എന്നിവ പെരുന്നാൾ ദിവസങ്ങളിൽ കുടുംബങ്ങൾക്കായി മാത്രം അനുവദിക്കും.
പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 7 വരെ വിവിധ പാർക്കുകളിൽ സന്ദർശകർക്കായി സൗജന്യ ഐസ്ക്രീം വിതരണം ചെയ്യുന്ന “Eid Gifts” പദ്ധതിയും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ദുബായ് ഫ്രെയിമിൽ തത്സമയ സംഗീത പരിപാടികളും ഹട്ട മാർക്കറ്റിൽ അൽ ഹർബിയ ബാൻഡിന്റെ കലാപരിപാടികളും നടക്കും.
കുട്ടികൾക്കായുള്ള Children’s City കേന്ദ്രത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിലും നാടകങ്ങൾ, വർക്ക്‌ഷോപ്പുകൾ, കുടുംബ വിനോദ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.













































