ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ ഫീസ് വർധന ഉണ്ടാകില്ലെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഈ തീരുമാനം.
സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി കൂടുതൽ ശക്തിപ്പെടുത്തുകയും മാതാപിതാക്കൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കൽ ഫീസുകൾ തവണകളായി അടയ്ക്കാനോ പിന്നീട് അടയ്ക്കാനോ സൗകര്യം അനുവദിക്കും. കൂടാതെ നിലവിലുള്ള ചില പിഴകളും താൽക്കാലികമായി മാറ്റിവെക്കാനാകും.
കെ.എച്ച്.ഡി.എയുടെ അംഗീകാരമുള്ള പ്രീ-സ്കൂളുകൾക്ക് ലൈസൻസ് പുതുക്കൽ ഫീസ്, പിഴകൾ, ദുബൈ മുനിസിപ്പാലിറ്റിയുടെ മാർക്കറ്റ് ഫീസ് എന്നിവയിൽ നിന്ന് ഒഴിവാക്കലും പ്രഖ്യാപിച്ചിട്ടുണ്ട്. അഫിലിയേറ്റ് സ്ഥാപനങ്ങൾക്കും വിവിധ സാമ്പത്തിക പിന്തുണ നടപടികൾ നൽകും.
പ്രീ-സ്കൂളുകൾക്ക് ഭാഗിക വാടക ഇളവും നിലവിൽ നിർമാണത്തിലിരിക്കുന്ന സെന്ററുകൾക്ക് വാടക രഹിത കാലാവധി നീട്ടിയും നൽകും. ഇതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കരാർ ഗാരണ്ടി ഇൻഷുറൻസ് ആവശ്യകതകളിൽ ഭാഗികമോ പൂർണ്ണമായോ ഇളവ് അനുവദിക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാകും.
കരാറുകളിലെ പിഴ വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവെക്കൽ, മുൻകൂട്ടി നിശ്ചയിച്ച വാടക വർധന മരവിപ്പിക്കൽ, വാടക പേയ്‌മെന്റുകൾ വൈകിപ്പിക്കാനുള്ള അനുമതി എന്നിവയും സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
150 കോടി ദിർഹം മൂല്യമുള്ള സാമ്പത്തിക ഉത്തേജന പാക്കേജാണ് ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക ആനുകൂല്യങ്ങളുടെ മൂല്യം ഇതോടെ 250 കോടി ദിർഹമായി ഉയർന്നു.
മൂന്ന് മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ നടപ്പാക്കേണ്ട 33 പദ്ധതികളാണ് പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് ഈ പ്രഖ്യാപനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക രംഗത്തെ സ്ഥിരത ഉറപ്പാക്കുന്നതിനും വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനും ഈ പാക്കേജുകൾ സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.













































