ഫ്രാൻസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രാലയം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാർഥിക്കുന്നതായി പ്രസ്താവന.
അബുദാബി : തെക്കുപടിഞ്ഞാറൻ ഫ്രാൻസിലുണ്ടായ രൂക്ഷമായ കാട്ടുതീ ദുരന്തത്തിൽ ഫ്രഞ്ച് ഭരണകൂടത്തിനും ജനങ്ങൾക്കും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുരന്തം നേരിടുന്നതിൽ ഫ്രാൻസിന് പൂർണ പിന്തുണ നൽകുന്നതായി യുഎഇ വ്യക്തമാക്കി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക ഐക്യദാർഢ്യ സന്ദേശം പുറപ്പെടുവിച്ചത്. ദുരന്തത്തിന് ഇരയായവരുടെയും പ്രാദേശിക നിവാസികളുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ബൂർഡോ നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള മാർഷ്പ്രൈം വനമേഖലയിലാണ് തീപിടിത്തം രൂക്ഷമായി തുടരുന്നത്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാറ്റിന്റെ ദിശമാറ്റവും പ്രദേശത്തെ അഗ്നിശമന സേനയുടെ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മുൻകരുതൽ നടപടിയായി നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തീ നിയന്ത്രണവിധേയമാക്കാൻ വാട്ടർ ബോംബർ വിമാനങ്ങളും നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും തദ്ദേശീയ അടിയന്തര സേനാ വിഭാഗങ്ങളും രംഗത്തുണ്ട്. ആഗോളതലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റു രാജ്യങ്ങൾക്ക് സഹായവും പിന്തുണയും നൽകുന്ന യുഎഇയുടെ നയതന്ത്ര നിലപാടിന്റെ ഭാഗമായാണ് ഈ പ്രതികരണം.
















