പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശപ്രകാരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അടിയന്തര ധനസഹായം കൈമാറും.
അബുദാബി : ശക്തമായ ഭൂചലനം നാശം വിതച്ച കൊളംബിയയ്ക്ക് 10 മില്യൺ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് യുഎഇ. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇരയായവർക്ക് അത്യാവശ്യ സാമഗ്രികൾ എത്തിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ പ്രത്യേക നിർദേശപ്രകാരമാണ് സഹായം അനുവദിച്ചത്. ദുരന്തബാധിതർക്ക് പാർപ്പിടം, ഭക്ഷണം, മരുന്ന്, ശുചിത്വ സാമഗ്രികൾ എന്നിവ എത്തിക്കുന്നതിന് തുക വിനിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എമിറേറ്റ്‌സ് റെഡ് ക്രസന്റും മറ്റ് പ്രാദേശിക സന്നദ്ധ സംഘടനകളും കൊളംബിയൻ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് സഹായവിതരണം ഏകോപിപ്പിക്കുന്നത്. ഭൂചലനത്തിൽ തകർന്ന ഗ്രാമീണ മേഖലകളിൽ അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനാണ് മുൻഗണന.
പ്രതിസന്ധി ഘട്ടങ്ങളിൽ ലോകരാജ്യങ്ങൾക്ക് തണലാകുന്ന യുഎഇയുടെ മാനുഷിക നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വാർത്താ ഏജൻസിയായ ഡബ്ല്യുഎഎം (WAM) റിപ്പോർട്ട് ചെയ്തു.
ദുരന്തഭൂമിയിൽ കൊളംബിയൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. റോഡുകളും വൈദ്യുതി ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടത് ചിലയിടങ്ങളിൽ സഹായമെത്തിക്കാൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യുഎഇയുടെ സഹായം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് കൊളംബിയൻ അധികൃതർ അറിയിച്ചു.










