വാഷിങ്ടൺ: വിവിധ രാജ്യങ്ങളിലേക്കുള്ള പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള തീരുവകൾക്കു പുറമേയായിരിക്കും പുതിയ 10 ശതമാനം നിരക്കെന്നും ട്രംപ് വ്യക്തമാക്കി.
1974ലെ അമേരിക്കൻ വ്യാപാര നിയമപ്രകാരമാണ് ഈ ഉത്തരവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ അഞ്ചു യുദ്ധങ്ങൾ താൻ നിർത്തിച്ചെന്ന വാദവും ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽനിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനായി അന്വേഷണം ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്നേഹമില്ലാത്തവരുമാണെന്നും അമേരിക്കൻ ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.
നികുതികളും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം അമേരിക്കൻ ഭരണഘടന പ്രകാരം കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് സുപ്രീം കോടതി മുൻപ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം റദ്ദാക്കിയത്. 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രയോഗിച്ച് തീരുവകൾ പ്രഖ്യാപിച്ചതിൽ ട്രംപ് അധികാരപരിധി ലംഘിച്ചുവെന്ന യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചിരുന്നു.
പുതിയ പ്രഖ്യാപനം ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകളെയും സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാര രംഗത്ത് വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്ന നീക്കമായാണ് ട്രംപിന്റെ തീരുമാനം കാണപ്പെടുന്നത്.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































