മൂവാറ്റുപുഴ ∙ നഗരവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂവാറ്റുപുഴ നഗര റോഡ് യാഥാർഥ്യമാകുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
നഗര റോഡ് വികസന പദ്ധതിക്ക് ഏകദേശം 45.2 കോടി രൂപ ചെലവഴിച്ചു. ഭരണപരമായ കാലതാമസം, സാങ്കേതിക തടസ്സങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, രാഷ്ട്രീയ വെല്ലുവിളികൾ എന്നിവ കാരണം പദ്ധതി വർഷങ്ങളോളം വൈകുകയായിരുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.
നഗര റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തെരുവ് വിളക്കുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണവും അനുബന്ധ ജോലികളും അവസാന ഘട്ടത്തിലാണ്.
കച്ചേരിത്താഴത്ത് മൂന്നാമത്തെ പാലം കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുകയും നഗരത്തിന്റെ മുഖഛായ തന്നെ മാറുകയും ചെയ്യും. മൂവാറ്റുപുഴയുടെ സമഗ്ര വികസനത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് നഗര റോഡ് പദ്ധതിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
മൂവാറ്റുപുഴയുടെ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി പദ്ധതി മാറുമെന്നും, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ച് ഉദ്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala CM Pinarayi Vijayan will inaugurate the long-delayed Muvattupuzha city road project costing ₹45.2 crore, completing a development plan that had been pending for nearly two decades.










































