അബൂദബി/വിശാഖപട്ടണം: യു.എ.ഇയും ഇന്ത്യയും തമ്മിൽ മികച്ച നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി ഇൻവെസ്റ്റോപിയ ഗ്ലോബൽ സമ്മിറ്റ് ആന്ധ്ര പ്രദേശിൽ നടന്നു. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മർറി, ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി, യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രമുഖർ പങ്കെടുത്ത സമ്മിറ്റിൽ ഇന്ത്യ-യു.എ.ഇ നിക്ഷേപ രംഗത്തെ പുതിയ സാധ്യകൾ ചർച്ചയായി. ഇന്ത്യ-യു.എ.ഇ ഫുഡ് കോറിഡോർ, ഗ്രീൻ എനർജി, സീപോർട്ട്, ലോജിസ്റ്റിക്സ്, ഷിപ് ബിൽഡിങ്ങ്, ഡിജിറ്റൽ, എ.ഐ, സ്പേസ്, ടൂറിസം രംഗങ്ങളിൽ നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി. ആന്ധ്രപ്രദേശിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് എല്ലാ വിധ പിന്തുണയും സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ ലുലു അടക്കം യു.എ.ഇ ആസ്ഥാനമായുള്ള കമ്പനികളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു. ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾക്ക് എല്ലാവിധ പിന്തുണയും ചന്ദ്രബാബു നായിഡു അറിയിച്ചു.

അമരാവതിയിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലമാക്കണമെന്ന് മുഖ്യന്ത്രി ചന്ദ്രബാബു നായിഡു യൂസഫലിയോട് ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക ഉച്ചകോടി നടക്കുന്ന ദാവോസിൽ വർഷങ്ങൾക്ക് മുമ്പ് യൂസഫലിയുമായി നേരിട്ട് കണ്ട് നിക്ഷേപ കാര്യങ്ങൾക്കായി സംസ്ഥാനത്തേക്ക് ക്ഷണിച്ചതും ലുലു മാളിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ കൊച്ചിയിലെത്തിയ കാര്യവും നായിഡു ഉദ്ഘാടന പ്രസംഗത്തിൽ ഓർമിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ മികച്ച വ്യാപാര ബന്ധമാണ് ഉള്ളതെന്നും, യു.എ.ഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മർറി പറഞ്ഞു.
വിശാഖപട്ടണത്ത് ഷോപ്പിങ്ങ് മാൾ, വിജയവാഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപർ മാർക്കറ്റുകൾ അടക്കം ആന്ധ്രയിൽ വിപുലമായ പദ്ധതികൾ യാഥാർത്ഥ്യമാകുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി. വിശാഖപട്ടണത്തെ ഷോപ്പിങ്ങ് മാൾ യാഥാർത്ഥ്യമാകുന്നതോടെ 8,000 പേർക്ക് തൊഴിലവസരം ഒരുങ്ങും. വിജയവാഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമാണം ആലോചനയിലാണ്. ആന്ധ്രയിലെ കർഷകർക്കും സർക്കാരിനും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതികളെന്നും യൂസഫലി പറഞ്ഞു. ആന്ധ്രയിൽ നിന്നുള്ള പച്ചക്കറി-പഴം ഉത്പന്നങ്ങൾ മിഡിൽ ഈസ്റ്റിലേതുൾപ്പെടെ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ തനത് കാർഷിക വിഭവങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും എത്തുമെന്നും അദ്ദേഹം പറഞ്ഞു.