ദോഹ: ഇറാനും യു.എസ്.യും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഖത്തർ നേരിട്ട് പങ്കാളിയല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം നയതന്ത്ര ചർച്ചകളാണെന്നും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ എത്രയും വേഗം ചർച്ചാ മേശയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനെ ഖത്തർ സ്വാഗതം ചെയ്യുന്നതായും, എന്നാൽ നിലവിൽ ചർച്ചകളിൽ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധ്യസ്ഥതയ്ക്കും സഹായത്തിനും ഖത്തർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിനെതിരായ ആക്രമണങ്ങളിൽ 90 ശതമാനത്തിലധികവും പ്രതിരോധിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പ്രതിരോധിക്കാൻ ഖത്തറിന് അവകാശമുണ്ടെങ്കിലും, തിരിച്ചടിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിലെ സുരക്ഷാ സംവിധാനം തകർന്ന നിലയിലാണെന്നും സമാധാനം ഉറപ്പാക്കാൻ ഇറാനുമായി സഹവർത്തിത്വം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണെന്നും, അതിന് ഇറാനാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.









































