സൗദി കിരീടാവകാശി, യുഎഇ പ്രസിഡന്റ്, ഖത്തർ അമീർ എന്നിവരുടെ അഭ്യർഥന മാനിച്ചാണ് യുഎസ് പ്രസിഡന്റിന്റെ അടിയന്തര തീരുമാനം.
വാഷിങ്‌ടൺ: മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധഭീതി ഉയർത്തി ഇറാനെതിരെ മേയ് 19 മുതൽ പുനരാരംഭിക്കാൻ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൽക്കാലത്തേക്ക് മാറ്റിവെച്ചു. മേഖലയിലെ പ്രമുഖ ഗൾഫ് രാഷ്ട്രത്തലവന്മാരുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് ട്രംപിന്റെ നിർണായക നീക്കം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ട്രംപുമായി നടത്തിയ ചർച്ചകളുടെയും അഭ്യർഥനയുടെയും അടിസ്ഥാനത്തിലാണ് ആക്രമണം മാറ്റിവെച്ചതെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.
വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ പ്രമുഖ നേതാക്കളും യുഎസിന്റെ സഖ്യകക്ഷികളുമായ ഇവർ മുഖേന ഇറാനുമായി ഒരു നയതന്ത്ര ഒത്തുതീർപ്പിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയ്ക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു കരാറിലേക്ക് കാര്യങ്ങളെത്തിക്കാൻ സാധിച്ചേക്കുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
തർക്കങ്ങൾ നിലനിൽക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നു
ആണവ വിഷയത്തിൽ എത്രയും വേഗം യുഎസ് നിർദേശങ്ങൾ അംഗീകരിച്ച് കരാറിന് തയാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ ആണവ പദ്ധതികൾ ഒറ്റ യൂണിറ്റിലേക്ക് ചുരുക്കണമെന്നതും വിദേശ ആസ്തികൾ മരവിപ്പിച്ച നടപടി അംഗീകരിക്കണമെന്നതുമുൾപ്പെടെയുള്ള യുഎസ് ആവശ്യങ്ങൾ ഇറാൻ തള്ളിയതോടെയാണ് മേഖല വീണ്ടും യുദ്ധത്തിന്റെ നിഴലിലായത്.
തങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായി നീക്കുക, യുദ്ധക്കെടുതിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇവ ട്രംപ് തള്ളിയതോടെ ഏതു നിമിഷവും കനത്ത ആക്രമണത്തിന് സജ്ജമായിരിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ്സ് ചെയർമാൻ ജനറൽ ഡാൻ കെയിൻ എന്നിവർക്ക് വൈറ്റ് ഹൗസ് നിർദേശവും നൽകിയിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ നയതന്ത്ര ഇടപെടൽ നിലവിൽ യുദ്ധസാഹചര്യത്തിന് താൽക്കാലിക ശമനമുണ്ടാക്കിയിരിക്കുകയാണ്. ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ യുഎസ് ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ട്.
ആഗോള വിപണിയിൽ ചലനങ്ങൾ; എണ്ണവില ഇടിഞ്ഞു, സ്വർണം ഉയർന്നു
യുദ്ധഭീതി ഒഴിഞ്ഞത് ആഗോള സാമ്പത്തിക വിപണിയിൽ പ്രതിഫലിച്ചു തുടങ്ങി. എണ്ണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
- ക്രൂഡോയിൽ വില: യുഎസ് ക്രൂഡ് (WTI) വില ബാരലിന് 1.70 ശതമാനം താഴ്ന്ന് 102.6 ഡോളറിലെത്തി. ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 2.33 ശതമാനം ഇടിഞ്ഞ് 109.5 ഡോളറിലെത്തിയിട്ടുണ്ട്. യുഎഇയുടെ മർബൻ ക്രൂഡ് ഉൾപ്പെടെയുള്ളവയുടെ വിലയിലും ഇടിവ് ദൃശ്യമാണ്.
- ഡോളർ സൂചിക: എണ്ണവിലയിലെ കുറവ് യുഎസ് ഡോളർ സൂചികയെയും ബാധിച്ചു. 0.14 ശതമാനം നഷ്ടത്തോടെ ഡോളർ ഇൻഡക്സ് 99.05ലേക്ക് താഴ്ന്നു. യുഎസിന്റെ 10 വർഷത്തെ ട്രഷറി യീൽഡ് 4.593 ശതമാനത്തിലാണ് തുടരുന്നത്.
- സ്വർണവില: ഡോളറിലുണ്ടായ ഇടിവ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേട്ടമായി. ഔൺസിന് 4,535 ഡോളർ വരെ താഴ്ന്ന സ്വർണവില 26 ഡോളർ ഉയർന്ന് 4,557 ഡോളറിലെത്തി. ഇത് പ്രാദേശിക വിപണികളിലും സ്വർണവില വർധിക്കാൻ കാരണമായേക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റ പ്രതീക്ഷ
ഇറാൻ-യുഎസ് സംഘർഷ സാധ്യതകൾക്ക് താൽക്കാലിക ശമനമുണ്ടായതും എണ്ണവിലയും ഡോളറും താഴേക്ക് പോയതും ഇന്ത്യൻ ഓഹരി വിപണിക്ക് (സെൻസെക്സ്, നിഫ്റ്റി) ഇന്ന് അനുകൂല ഘടകങ്ങളായേക്കും. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 50ലേറെ പോയിന്റ് ഉയർച്ച രേഖപ്പെടുത്തിയത് വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന സൂചന നൽകുന്നു. ജാപ്പനീസ്, ചൈനീസ് വിപണികളിലെ മുന്നേറ്റവും ഇന്ത്യൻ സൂചികകളെ സ്വാധീനിക്കും.
അതേസമയം, യുഎസിലെ കൈക്കൂലിക്കേസിലും ഇറാന്റെ ഉപരോധമുള്ള എൽപിജി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിലും അദാനി ഗ്രൂപ്പ് ഒത്തുതീർപ്പിലെത്തിയ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇന്ന് അദാനി ഓഹരികളുടെ പ്രകടനവും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ചൈനയിൽ
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായി മാറാവുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ദ്വിദിന ചൈന സന്ദർശനം ഇന്ന് ആരംഭിക്കും. ബീജിങ്ങിലെത്തുന്ന പുട്ടിൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ട്രംപ് ചൈന സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പുട്ടിന്റെ ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളും ഇറാൻ വിഷയവും തന്നെയായിരിക്കും ഇരു നേതാക്കളും പ്രധാനമായും ചർച്ച ചെയ്യുക.












































