തെഹ്റാൻ: അമേരിക്കയുടെ യു.എസ്.എസ് എബ്രഹാം ലിങ്കൻ യുദ്ധക്കപ്പലിനെ ലക്ഷ്യമാക്കി ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ അവകാശവാദത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം, തീരദേശ മിസൈലുകൾ കപ്പലിന്റെ ദിശയിൽ പ്രയോഗിച്ചതായി അറിയിച്ചു. എന്നാൽ ഈ വിവരം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മുന്‍പ്, യു.എസ്.എസ് എബ്രഹാം ലിങ്കൻ ഇറാന്റെ മിസൈൽ പരിധിയിൽ പ്രവേശിച്ചാൽ ആക്രമിക്കുമെന്ന് ഇറാനിയൻ നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പൽ നിരന്തരം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാനുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി പുതിയ സർവേ വ്യക്തമാക്കുന്നു. റോയിട്ടേഴ്സ്-ഇപ്സോസ് സർവേ പ്രകാരം ട്രംപിന്റെ അംഗീകാര നിരക്ക് 36 ശതമാനമായി താഴ്ന്നു.
ഇറാനെതിരായ സൈനിക നടപടികളെ 61 ശതമാനം അമേരിക്കക്കാർ എതിർക്കുന്നതായും സർവേയിൽ പറയുന്നു. 35 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്.
സാമ്പത്തിക പ്രശ്നങ്ങളും ജീവിതച്ചെലവിന്റെ വർധനയും ട്രംപിന്റെ ജനപ്രീതി ഇടിയാൻ കാരണമായതായി വിലയിരുത്തുന്നു. പെട്രോൾ വില വർധനയും പൊതുജന അസന്തോഷം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനപ്രീതിയിൽ ഇടിവുണ്ടായിട്ടും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിന് പിന്തുണ തുടരുന്നതായും സർവേ വ്യക്തമാക്കുന്നു.










































