കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പ് പരസ്യമാക്കി പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ മത്സരിക്കുന്നത് ബി.ജെ.പിക്ക് സഹായകരമാകുമെന്നും സ്ഥാനാർഥിയെ പിൻവലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര വോട്ടുകൾ വിഭജിക്കാതിരിക്കാനാണ് പൊതുസ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന നിലപാട് മുൻപ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക താൽപര്യം പരിഗണിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെങ്കിലും, ഇത് രാഷ്ട്രീയമായി തിരിച്ചടിയാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിന് എൽ.ഡി.എഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നതെന്നും, അതിലൂടെ യു.ഡി.എഫിന്റെ സാധ്യതകൾ കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ നിർത്താത്തത് രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. 2016ൽ 75 വോട്ടിനും 2021ൽ 745 വോട്ടിനുമാണ് യു.ഡി.എഫ് ഇവിടെ വിജയം നേടിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എസ്.ഡി.പി.ഐക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതെന്നും നേതാവ് വ്യക്തമാക്കി.













































