തിരുവനന്തപുരം: വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്ന യു.ഡി.എഫ് മന്ത്രിസഭയുടെ രൂപരേഖ ഏറെക്കുറെ വ്യക്തമായതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കും. ആർ.എസ്.പി, സി.എം.പി എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം നൽകാനും ധാരണയായി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു മന്ത്രിസ്ഥാനത്തോടൊപ്പം ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് മുന്നോട്ടുവച്ച ഫോർമുല. എന്നാൽ ഏഴ് എം.എൽ.എമാരുള്ളതിനാൽ രണ്ടു മന്ത്രി പദവികൾ അർഹതപ്പെട്ടതാണെന്നാണ് ജോസഫ് വിഭാഗത്തിന്റ നിലപാട്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തിൽ പരിഗണിക്കപ്പെടാത്തതിനെ തുടർന്ന് അതൃപ്തി പ്രകടിപ്പിച്ചിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഉറപ്പായതോടെ അനുനയത്തിന് തയ്യാറായെന്നാണ് സൂചന. സ്പീക്കർ അല്ലെങ്കിൽ ധനമന്ത്രി പദവിയാണ് മുന്നിൽവെച്ചതെങ്കിലും ആദ്യം ചെന്നിത്തല വഴങ്ങിയില്ല. തുടർന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി നടന്ന ചർച്ചകളിലാണ് മഞ്ഞുരുക്കം. കീഴ്വഴക്കങ്ങൾ കുറവാണെങ്കിലും ധനവകുപ്പ് മുഖ്യമന്ത്രി കയ്യാളാനാണ് സാധ്യത.
ചർച്ചകൾ അന്തിമമായില്ലെങ്കിലും കോൺഗ്രസിൽനിന്ന് കെ. മുരളീധരൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരുടെ സ്ഥാനം ഏറെക്കുറെ ഉറപ്പായി. ചാണ്ടി ഉമ്മൻ, ഷാനിമോൾ ഉസ്മാൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്റ്, എൻ. ശക്തൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകൾ ‘വെയിറ്റിങ് ലിസ്റ്റി’ലുണ്ട്.
ജില്ല പരിഗണന, സാമുദായിക പരിഗണന, സീനിയോറിറ്റി എന്നിവ മാനദണ്ഡമാക്കിയാകും ഇവരുടെ സാധ്യതകൾ. ഒപ്പമുള്ള രണ്ടുപേരെ മന്ത്രിമാരാക്കണമെന്ന ചെന്നിത്തലയുടെ ഉപാധിയിൽ ചർച്ച അനിശ്ചിതത്വത്തിലാണ്.













































