അബൂദബി: മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നത് തടയാൻ വിവേകപൂർവവും സംയമനത്തോടെയുമാണ് യു.എ.ഇ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി. വ്ലാദിമിർ സെലൻസ്കിയുമായി അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യു.എ.ഇയുടെ പരമാധികാരം സംരക്ഷിക്കാൻ രാജ്യം പ്രതിബദ്ധമാണെന്നും, സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിന് യു.എ.ഇയ്ക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി. ഈ ആക്രമണങ്ങളെ അപലപിച്ച സെലൻസ്കി, ഇവ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം, യു.എ.ഇ-യുക്രൈൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വഴി വ്യാപാരവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെയും ഇരുനേതാക്കളും വിലയിരുത്തി.
യുക്രൈനിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും യു.എ.ഇ പിന്തുണ തുടരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ അടക്കമുള്ള ഉന്നത നേതാക്കളും മന്ത്രിമാരും പങ്കെടുത്തു.







































