അബുദാബി: വ്യാപാര തർക്കങ്ങൾ വേഗത്തിലും സൗഹൃദപരമായും പരിഹരിക്കാൻ ലക്ഷ്യമിട്ട് അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിൽ കൊമേഴ്‌സ്യൽ മീഡിയേഷൻ സെന്റർ സ്ഥാപിക്കാൻ അബുദാബി ഭരണകൂടം തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇതുസംബന്ധിച്ച 2026 ലെ 28-ാം നമ്പർ പ്രമേയം പുറത്തിറക്കി.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാകും പുതിയ മീഡിയേഷൻ സെന്റർ പ്രവർത്തിക്കുക. സാമ്പത്തിക-ഭരണപരമായ കാര്യങ്ങൾ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിലായിരിക്കും. ചേംബറിന്റെ ആസ്ഥാനത്താകും സെന്ററിന്റെ പ്രധാന ഓഫീസ് പ്രവർത്തിക്കുക. ഭാവിയിൽ അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ ശാഖകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ കോടതിവഴക്കുകളിലേക്ക് നീങ്ങുന്നതിന് മുൻപ് സൗഹൃദപരമായി പരിഹരിക്കാനാണ് സെന്റർ പ്രധാനമായും ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞതും സമയലാഭമുള്ളതുമായ രീതിയിൽ പ്രശ്നപരിഹാരം സാധ്യമാക്കുന്ന സമഗ്ര സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
കോടതി നിർദേശിക്കുന്ന മീഡിയേഷൻ, പരസ്പര ധാരണാപരമായ മീഡിയേഷൻ, മറ്റ് ബദൽ തർക്കപരിഹാര മാർഗങ്ങൾ എന്നിവ കൈകാര്യം ചെയ്യാനുള്ള വിശാല അധികാരവും സെന്ററിന് അനുവദിച്ചിട്ടുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ വ്യാപാര തർക്കങ്ങളിൽ മധ്യസ്ഥ സേവനം നൽകാനും സെന്ററിന് സാധിക്കും.
തർക്കപരിഹാര നടപടികളിൽ സുതാര്യത, നിഷ്പക്ഷത, നീതിപൂർണ സമീപനം എന്നിവ ശക്തിപ്പെടുത്തുന്നതോടൊപ്പം മീഡിയേഷൻ സംസ്കാരം പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ പ്രോത്സാഹിപ്പിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.
സെന്ററിന്റെ മധ്യസ്ഥതയിലൂടെ ഉണ്ടാകുന്ന ഒത്തുതീർപ്പ് കരാറുകൾ മേൽനോട്ട ജഡ്ജി അംഗീകരിക്കുന്നതോടെ അവയ്ക്ക് നിയമപരമായ പ്രാബല്യം ലഭിക്കും. തുടർന്ന് യുഎഇ ഫെഡറൽ സിവിൽ പ്രൊസീജർ നിയമപ്രകാരം നേരിട്ട് നടപ്പാക്കാനും സാധിക്കും.











































