ദുബായ്: സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധന നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത ബോർഡർ ക്രോസിംഗ്, അൽ അവീറിലെ വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് ഫോളോ-അപ്പ് സെക്ടർ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിലും വേഗതയേറിയ, തടസ്സരഹിത സേവനങ്ങൾ ഉറപ്പാക്കുന്നതിലും സ്വീകരിച്ച നടപടികൾ ലഫ്. ജനറൽ അൽ മർറി പരിശോധിച്ചു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.


ഹത്ത ബോർഡർ ക്രോസിംഗിൽ പാസ്‌പോർട്ട് കൺട്രോൾ വിഭാഗം, അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, പരിശോധനാ കാബിനുകൾ എന്നിവ സന്ദർശിച്ചു. ലാൻഡ് പോർട്ട്സ് പാസ്‌പോർട്ട് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഡോ. റാഷിദ് ഉബൈദ് അൽ കെത്ബി സംഘത്തെ സ്വീകരിച്ചു. കസ്റ്റംസ്, ബോർഡർ സെക്യൂരിറ്റി പോലീസ് തുടങ്ങിയ വകുപ്പുകളുമായി ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. ദുബായുടെ സാമ്പത്തിക അജണ്ടയായ D33 ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഡിജിറ്റൽ സേവനങ്ങളും വിലയിരുത്തി.
അൽ അവീറിലെ ഫോളോ-അപ്പ് സെക്ടറിൽ താമസ നിയമലംഘകരെ പാർപ്പിക്കുന്ന കേന്ദ്രവും അത്യാധുനിക ഓപ്പറേഷൻസ് റൂമും സന്ദർശിച്ചു. കേസുകൾ ട്രാക്ക് ചെയ്യുന്നതിനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ലഫ്. ജനറൽ വിലയിരുത്തി. മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.വ്യോമ-കര അതിർത്തികളിലും ഫോളോ-അപ്പ് സെക്ടറുകളിലും സംയോജിത പ്രവർത്തനക്ഷമത ദുബായുടെ സുരക്ഷക്കും സ്ഥിരതക്കും നിർണായകമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനവും സേവന കാര്യക്ഷമതയിലുളള നിക്ഷേപവും ദുബായുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജനറൽ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പരിശോധന നടത്തിയ എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, സർക്കാർ സേവനങ്ങളിൽ തുടർച്ചയായ നവീകരണം അനിവാര്യമാണെന്നും വ്യക്തമാക്കി.







































