കൊച്ചി: 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെങ്കിൽ സർക്കാർ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഓഡിയോ നിർമിച്ചതാകാമെന്ന മന്ത്രി കൃഷ്ണൻകുട്ടിയുടെ വാദത്തിനാണ് കുഴൽനാടന്റെ വെല്ലുവിളി.
തെരഞ്ഞെടുപ്പ് സമയത്ത് ഒരു സിറ്റിങ് മന്ത്രിക്കെതിരെ എ.ഐ ഉപയോഗിച്ച് ഇത്തരമൊരു ഓഡിയോ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും സർക്കാർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകിയാൽ തനിക്കെതിരെ അന്വേഷണം ആരംഭിക്കാമെന്നും, ഓഡിയോ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുറപ്പുണ്ടെങ്കിൽ സർക്കാർ അന്വേഷണം നടത്താൻ മടിക്കേണ്ടതില്ലെന്നും കുഴൽനാടൻ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാൻ ഏത് അന്വേഷണത്തോടും സഹകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കുന്നതിനായി ഡാമുകൾ തുറക്കുന്നത് വൈകിച്ചതാണ് പ്രളയത്തിന് കാരണമായതെന്നതാണ് കുഴൽനാടന്റെ പ്രധാന ആരോപണം. അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിനും മറ്റ് എൽഡിഎഫ് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും, ഇതിന് തെളിവായി മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ പുറത്തുവന്ന ഫോൺ സംഭാഷണം ഉദ്ധരിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും പ്രളയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. ഓഡിയോയുടെ ആധികാരികതയെച്ചൊല്ലിയുള്ള വിവാദം വരും ദിവസങ്ങളിലും രാഷ്ട്രീയ ചർച്ചകളിൽ സജീവമാകാനാണ് സാധ്യത.












































