അബൂദബി: ഡ്രൈവിങ്ങിനിടെ ചെറിയ അശ്രദ്ധ പോലും ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ശ്രദ്ധക്കുറവും മുൻകരുതലുകളുടെ അഭാവവും മൂലം ഉണ്ടായ രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ‘ലക്കും അൽ തഅ്‌ലീഖ്’ (നിങ്ങളുടെ അഭിപ്രായം) എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആദ്യ സംഭവത്തിൽ, പ്രധാന റോഡിലെ ഗതാഗതം പരിശോധിക്കാതെ പാർക്കിങ്ങിൽ നിന്നുള്ള കാർ പെട്ടെന്ന് റോഡിലേക്ക് പ്രവേശിക്കുകയും പിന്നാലെ വന്ന വാഹനവുമായി ഇടിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട മറ്റൊരു വാഹനം മറ്റു പാതകളിലേക്കു തിരിഞ്ഞ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ഗതാഗതം താറുമാറാക്കുകയും ചെയ്തു. വാഹനങ്ങൾക്ക് വലിയ കേടുപാടുകളും സംഭവിച്ചു.
രണ്ടാമത്തെ അപകടത്തിൽ, ഇൻഡിക്കേറ്റർ നൽകിയിട്ടും ഡ്രൈവറുടെ ശ്രദ്ധ മാറിയതിനാൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിലെ ബാരിയറുകളിൽ ഇടിച്ച വാഹനം മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയായി.
ഇത്തരത്തിലുള്ള അപകടങ്ങൾക്ക് പ്രധാന കാരണം അശ്രദ്ധയും ആവശ്യമായ മുൻകരുതലുകളുടെ അഭാവവുമാണെന്ന് പൊലീസ് വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രൈവർമാരോട് നിർദേശം നൽകി.
അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സുരക്ഷിതമല്ലാത്ത രീതിയിൽ റോഡിലേക്ക് പ്രവേശിക്കുന്നതിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ബാധകമാണ്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ള ശ്രദ്ധതിരിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു. സുരക്ഷിതമായ ഡ്രൈവിങ്ങാണ് ജീവൻ രക്ഷിക്കുന്നതെന്ന് അധികൃതർ ആവർത്തിച്ചു.








































