അബൂദബി: അബൂദബിയിൽ വീണ്ടും സുരക്ഷാ ആശങ്ക ഉയർത്തി ഡ്രോൺ ആക്രമണം. അൽ ദഫ്റയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ഒരു ഇലക്ട്രിക് ജനറേറ്ററിന് തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
ആണവ നിലയത്തിന്റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണമാണോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
അബൂദബി മീഡിയ ഓഫീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.
അതേസമയം, ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എൻ.ആർ) പുറത്തിറക്കിയ വിശദീകരണത്തിൽ തീപിടിത്തം പവർ പ്ലാന്റിന്റെ സുരക്ഷാ സംവിധാനങ്ങളെയോ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.
ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.







































