യുഎഇ വിദ്യാർത്ഥികൾക്ക് ആഗോള ഉന്നതവിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ പുതിയ പങ്കാളിത്തം വഴിതുറക്കും
അബുദാബി, സെപ്റ്റംബർ 8 : യുഎഇയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് ഭാഷാ യോഗ്യതാ പരീക്ഷകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സെന്റർ ഓഫ് എക്സലൻസ് ഫോർ അപ്ലൈഡ് റിസർച്ച് ആൻഡ് ട്രെയിനിംഗും (CERT) ടോഫലും (TOEFL) തമ്മിൽ തന്ത്രപ്രധാന കരാർ ഒപ്പുവെച്ചു.
കരാറനുസരിച്ച് സെർട്ടിന്റെ വിവിധ ക്യാമ്പസുകളിലായി ആറ് പുതിയ ടോഫൽ ഐബിടി (TOEFL iBT) പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും. ഇതോടെ സ്വന്തം അസസ്‌മെന്റ് കേന്ദ്രങ്ങളിലൂടെ യുഎഇയിൽ ഏറ്റവും കൂടുതൽ ടോഫൽ പരീക്ഷാ സൗകര്യങ്ങൾ ഒരുക്കുന്ന പ്രമുഖ വിദ്യാഭ്യാസ-പരിശീലന സ്ഥാപനമായി സെർട്ട് മാറും.
ഹയർ കോളേജസ് ഓഫ് ടെക്നോളജിയുടെ (HCT) അനുബന്ധ നിക്ഷേപ സ്ഥാപനമായ ക്യാപിറ്റൽ എച്ച് ഗ്രൂപ്പിന് കീഴിലാണ് സെർട്ട് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി യുഎഇയിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ ഏജൻസികളുമായും സഹകരിച്ച് നൈപുണ്യ വികസന രംഗത്ത് സെർട്ട് പ്രവർത്തിച്ചു വരുന്നു.
വിദേശ സർവകലാശാലാ പ്രവേശനത്തിനും അന്താരാഷ്ട്ര ജോലികൾക്കും അനിവാര്യമായ അക്കാദമിക് ഇംഗ്ലീഷ് വായന, കേൾവി, സംസാരം, എഴുത്ത് എന്നിവ വിലയിരുത്തുന്ന പ്രമുഖ പരീക്ഷയാണ് ടോഫൽ ഐബിടി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 160-ലധികം രാജ്യങ്ങളിലെ 13,000-ത്തിലേറെ സർവകലാശാലകളും സ്ഥാപനങ്ങളും ഈ പരീക്ഷാഫലം ഔദ്യോഗികമായി സ്വീകരിക്കുന്നുണ്ട്. ഇതുവരെ നാല് കോടിയിലധികം പേരാണ് ആഗോളതലത്തിൽ ഈ പരീക്ഷ എഴുതിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള യോഗ്യതാ പരീക്ഷകൾ നാട്ടിൽ തന്നെ ലഭ്യമാക്കാൻ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് സെർട്ട് സിഇഒ ഖാലിദ് അൽഹമ്മാദി പറഞ്ഞു. യുഎഇയെ മുൻനിര ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനും സ്വദേശി-വിദേശി വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാനും പങ്കാളിത്തം ഊർജ്ജം പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക തലത്തിൽ സെർട്ടിനുള്ള ശക്തമായ സാന്നിധ്യവും ടോഫലിന്റെ ശാസ്ത്രീയ മൂല്യനിർണ്ണയ രീതികളും സംയോജിപ്പിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ടോഫൽ വൈസ് പ്രസിഡന്റ് ഡേവിഡ് ഹാൻഡ് ചൂണ്ടിക്കാട്ടി. ആറ് പുതിയ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ആദ്യ ഘട്ടമാണെന്നും, വരും വർഷങ്ങളിൽ വിപുലമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









