ദുബായ്∙ വാടക കരാർ വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ കമ്പനി ബൈക്ക് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന് 2.95 ലക്ഷം ദിർഹം (67 ലക്ഷത്തോളം രൂപ) നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. കുടിശ്ശിക തുകയ്ക്ക് പുറമെ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായും അടച്ചുതീർക്കുന്നത് വരെ അഞ്ച് ശതമാനം നിയമപരമായ പലിശയും നൽകണം. ഇതിനു പുറമെ കരാർ പ്രകാരമുള്ള 50 മോട്ടർ ബൈക്കുകൾ തിരികെ നൽകാനും കോടതി നിർദ്ദേശിച്ചു.
മോട്ടർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്ന കമ്പനി നൽകിയ ഹർജിയിലാണ് ദുബായ് പ്രൈമറി സിവിൽ കോടതിയുടെ വിധി. 2024, 2025 വർഷങ്ങളിലായി മൂന്ന് വ്യത്യസ്ത കരാറുകളിലായി 50 ബൈക്കുകളാണ് പ്രതിഭാഗം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ വാടക നൽകാനോ കാലാവധി കഴിഞ്ഞിട്ടും ബൈക്കുകൾ തിരികെ ഏൽപ്പിക്കാനോ കമ്പനി തയ്യാറായില്ല. ബൈക്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ കൈമാറുന്നതിലും വീഴ്ച വരുത്തിയതായി പരാതിയിൽ പറയുന്നു.
കരാർ ലംഘനം വ്യക്തം ബൈക്കുകൾ കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ലെന്നും കരാർ കാലാവധിക്ക് ശേഷം കൃത്യമായ കണ്ടീഷനിൽ തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധൻ നടത്തിയ പരിശോധനയിൽ പ്രതിഭാഗം കരാർ ലംഘിച്ചതായും 2,95,000 ദിർഹം കുടിശ്ശിക വരുത്തിയതായും കണ്ടെത്തി. ബൈക്കുകളുടെ റജിസ്ട്രേഷൻ പുതുക്കാത്തതിനാൽ കേസ് തള്ളണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ബൈക്കുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയ നിമിഷം മുതൽ വാടക നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാർ എന്നത് ഇരുവിഭാഗവും ഒപ്പിട്ട നിയമമാണെന്നും അത് പാലിക്കാതിരിക്കുന്നത് നഷ്ടപരിഹാരം നൽകേണ്ട കുറ്റമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
ബൈക്കുകൾ കരാറിൽ ഏർപ്പെടുമ്പോൾ ഉണ്ടായിരുന്ന അറ്റകുറ്റപ്പണികൾ കഴിഞ്ഞുള്ള അതേ അവസ്ഥയിൽ തന്നെ തിരികെ നൽകണം. കേസിന്റെ നിയമനടപടികൾക്കുണ്ടായ ചെലവും പ്രതിഭാഗം വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.










































