തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ജില്ല ഘടകങ്ങൾ ശിപാർശ ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരുന്ന എം. സ്വരാജ്, എം.എം. മണി എന്നിവരുടെ പേരുകൾ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല.
തൃപ്പൂണിത്തുറ സീറ്റിനായി എറണാകുളം ജില്ലയും പൊന്നാനി സീറ്റിനായി മലപ്പുറം ജില്ലയും എം. സ്വരാജിന്റെ പേര് ശിപാർശ ചെയ്തിരുന്നു. എന്നാൽ സംഘടനാ ഉത്തരവാദിത്വങ്ങൾ മുൻനിർത്തിയാണ് സ്വരാജിനെ മത്സരിപ്പിക്കാതിരിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതെന്നാണ് വിവരം. നിലവിൽ സെക്രട്ടറിയേറ്റ് അംഗമായ സ്വരാജിന് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സെന്ററിൽ പ്രധാന ചുമതലകൾ നൽകാൻ സാധ്യതയുണ്ട്. തൃപ്പൂണിത്തുറയിൽ നിലവിലെ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ സ്ഥാനാർഥിയാകാനിടയുണ്ട്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കാൻ എം.എം. മണിയുടെ പേര് പരിഗണനയിൽ വന്നിരുന്നെങ്കിലും, അദ്ദേഹത്തിന് പകരം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് നേതൃത്വം താൽപര്യം പ്രകടിപ്പിച്ചത്. ഉടുമ്പൻചോല സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണെന്നും, ടേം വ്യവസ്ഥയിൽ ഇളവ് നൽകേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തൽ. എം.എം. മണിയുടെ ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചതായാണ് വിവരം.
കുന്നംകുളത്തുനിന്ന് എ.സി. മൊയ്തീന്റെ പേരും തൃശൂരിൽ നിന്നുള്ള പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. തോമസ് ഐസക്, ജി. സുധാകരൻ, ഇ.പി. ജയരാജൻ എന്നിവരുടെ പേരുകളും ചർച്ചയിൽ ഉയർന്നെങ്കിലും ഇവരും മത്സരരംഗത്തുണ്ടാകില്ല.
അതേസമയം തിരുവനന്തപുരം ജില്ലയിൽ വ്യത്യസ്ത സമീപനം സ്വീകരിച്ചു. ജില്ല സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ ടേം വ്യവസ്ഥയിൽ ഇളവ് നൽകി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ജോയിയെ മാറ്റിനിർത്തുന്നത് മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്ന് വിലയിരുത്തി മത്സരത്തിന് അനുമതി നൽകി. പകരം ജില്ല സെക്രട്ടറിയുടെ ചുമതല എ.എ. റഹീം എം.പിക്ക് നൽകി.
The CPM state secretariat has decided not to field M. Swaraj and M.M. Mani in the upcoming elections despite district-level recommendations. Organizational responsibilities and health concerns influenced the decision.














































