ദുബായ്: ദുബായിയുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഇത്തവണത്തെ ബലിപെരുന്നാൾ മറക്കാനാകാത്ത അനുഭവമായി മാറി. കരുതലും സ്നേഹവും നിറഞ്ഞ ആഘോഷങ്ങളിലൂടെ ദുബായ് അവരെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ, പെരുന്നാൾ ദിനങ്ങൾ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളുടെ മനസുകളിൽ സന്തോഷത്തിന്റെ മധുര ഓർമ്മയായി. നിരവധി ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളുടെ കലാപ്രകടനവും കൈനിറയെ സമ്മാനങ്ങളും നൽകി ദുബായിൽ നടന്ന തൊഴിലാളികളുടെ ഈദ് ആഘോഷം ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് ആയിരുന്നു ആഘോഷത്തിന്റെ പ്രധാന വേദി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്–ദുബായ് (GDRFA Dubai)യും ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിപുലമായ ഈദ് അൽ അദ്ഹ ആഘോഷങ്ങളിൽ 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കാളികളായത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന ദുബായിയുടെ മാനുഷിക കാഴ്ചപ്പാടിന്റെ ഉദാഹരണമായിരുന്നു ഈ മഹാ ആഘോഷം.


ആവേശം പകർന്ന് ബോളിവുഡ് താരങ്ങൾ; പങ്കാളിത്തത്തിൽ റെക്കോർഡ്.
കലയും സംസ്കാരവും സംഗീതവും സമന്വയിപ്പിച്ച നിരവധി വിനോദ പരിപാടികളാണ് തൊഴിലാളികൾക്കായി ഒരുക്കിയിരുന്നത്. ആഘോഷങ്ങൾക്ക് ഗ്ലാമർ പകർന്ന് ബോളിവുഡ് താരങ്ങളുടെ അതിമനോഹരമായ പെർഫോമൻസുകളും വേദിയിൽ അരങ്ങേറി. പ്രിയ താരങ്ങളുടെ പ്രകടനം ലേബർ ക്യാമ്പുകളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലായി നടന്ന നേരിട്ടുള്ള ആഘോഷങ്ങളിൽ മാത്രം 55,000-ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.
ദുബായിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന 31 ലേബർ അക്കമൊഡേഷനുകളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളിൽ 51,000 തൊഴിലാളികൾ ആവേശത്തോടെ പങ്കാളികളായി. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കാൻ ‘ബ്ലൂ കണക്ട്’ (Blue Connect) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിരുന്നു. ഈ നൂതന വിർച്വൽ സംവിധാനത്തിലൂടെ 21,758 തൊഴിലാളികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാവരിലേക്കും ആഘോഷത്തിന്റെ സന്തോഷം എത്തിക്കാനായതും പരിപാടിയുടെ പ്രധാന പ്രത്യേകതയായി.


ഭാഗ്യശാലികൾക്ക് 4 കാറുകൾ; 600 സമ്മാനങ്ങൾ.
ആഘോഷത്തിന്റെ ആവേശം ഇരട്ടിയാക്കിയത് വമ്പിച്ച നറുക്കെടുപ്പായിരുന്നു. ആകെ 600 സമ്മാനങ്ങളാണ് തൊഴിലാളികൾക്കായി വിതരണം ചെയ്തത്. അതിൽ നാല് ഭാഗ്യശാലികൾക്ക് മഹാസമ്മാനമായി കാറുകൾ ലഭിച്ചു. കഠിനാധ്വാനത്തിനിടയിലും തങ്ങളെ സമൂഹം വിലമതിക്കുന്നുവെന്ന ബോധ്യം തൊഴിലാളികൾക്ക് സമ്മാനിച്ച നിമിഷങ്ങളായിരുന്നു അത്.ഡു ടെലികോം,പ്രമുഖ മലയാളി സ്വർണ്ണവ്യാപാര ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നൂൺ ഫുഡ് , വെസ്റ്റേൺ യൂണിയൻ അടക്കമുള്ള പ്രമുഖ ബ്രാൻഡുകളാണ് ഈ വൻകിട പരിപാടിയുടെ മുഖ്യ പ്രായോജകരായി എത്തിയത്. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ദുബായ് സർക്കാർ നടത്തുന്ന ഇത്തരം വൻകിട പദ്ധതികളിൽ മലയാളി സാന്നിധ്യമുള്ള കോർപ്പറേറ്റ് കമ്പനി പങ്കാളികളായത് പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമായി.
മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), ദുബായ് പോലീസ്, ദുബായ് കസ്റ്റംസ്, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ സ്വകാര്യ കമ്പനികളുടെയും കൂട്ടായ പ്രവർത്തനഫലമായാണ് ഈ വമ്പൻ പദ്ധതി വിജയകരമായി നടപ്പാക്കാനായത്.
ദുബായിയുടെ വികസന യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാണ് തൊഴിലാളികൾ. തൊഴിലാളികൾക്ക് നൽകുന്ന ഈ ആദരം ദുബായിയുടെ മാനുഷിക മുഖത്തിന്റെ പ്രതിഫലനമാണ്. നേരിട്ടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞത് പദ്ധതിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.


ലേബർ ക്യാമ്പുകളിലെ നേരിട്ടുള്ള പരിപാടികളും ബ്ലൂ കണക്ട് വഴിയുള്ള ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ചതിലൂടെ കൂടുതൽ തൊഴിലാളികളിലേക്ക് സന്തോഷം എത്തിക്കാനായി. സ്ഥാപനമികവും മാനുഷിക മൂല്യങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ സമീപനമാണ് ജി.ഡി.ആർ.എഫ്.എ പിന്തുടരുന്നതെന്നും ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മുഹൈരി അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ഉയർന്നുനിൽക്കുന്ന ദുബായ്, മനുഷ്യന്റെ സന്തോഷത്തിനും ക്ഷേമത്തിനും നൽകുന്ന പ്രാധാന്യത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലായി മാറി ഈ പെരുന്നാൾ ദിനങ്ങൾ. അധ്വാനിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന സന്ദേശം വീണ്ടും ലോകത്തോട് വിളിച്ചുപറയുകയായിരുന്നു ഈ ആഘോഷം.












































