പ്രത്യേക ട്രാക്കുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി; ഭിന്നശേഷി സൗഹൃദ മാതൃകയായി ജുമൈറ.
ദുബായ്: ഭിന്നശേഷിക്കാർക്ക് (People of Determination) മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇനി കടലിലിറങ്ങാനും നീന്താനും അവസരമൊരുക്കി ദുബായ് ജുമൈറ ബീച്ച്. നഗരത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ജുമൈറ ബീച്ചിൽ ദുബായ് അധികൃതർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.
വീൽചെയറിലിരുന്ന് കൊണ്ട് തന്നെ ഭിന്നശേഷിയുള്ളവർക്ക് തീരത്തേക്ക് എത്തുന്നതിനായി ബീച്ചിൽ പ്രത്യേക ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. മണലിലൂടെ വീൽചെയറുകൾ സുഗമമായി നീങ്ങാൻ സഹായിക്കുന്ന നോൺ-സ്ലിപ്പ് പാതകളാണ് ഇവ. ഇത് വഴി ആരുടെയും സഹായമില്ലാതെ തന്നെ ഇവർക്ക് കടൽത്തീരത്തേക്ക് നേരിട്ടെത്താം.
ഇതിന് പുറമെ, സുരക്ഷിതമായി വെള്ളത്തിലിറങ്ങാൻ പ്രത്യേക റാമ്പുകളും ഫ്ലോട്ടിങ് ചെയറുകൾ അടങ്ങിയ വാട്ടർ സ്റ്റേഷനുകളും ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ആത്മാഭിമാനവും സ്വയംപര്യാപ്തതയും നിലനിർത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനങ്ങൾ. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
പൊതുവിടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും എല്ലാവർക്കും ഒരേപോലെ പ്രാപ്യമാക്കുക എന്ന ദുബായുടെ വിശാലമായ നഗരാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ജുമൈറ ബീച്ചിലെ ഈ മാറ്റം. കടലിന്റെ ഭംഗി ആസ്വദിക്കാനും കടലിൽ നീന്താനുമുള്ള ഭിന്നശേഷിക്കാരുടെ ആഗ്രഹങ്ങൾക്ക് ഈ പുതിയ സൗകര്യം വലിയ രീതിയിൽ തുണയാകും.
ഭിന്നശേഷിക്കാരെ ‘നിശ്ചയദാർഢ്യമുള്ളവർ’ (People of Determination) എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർക്ക് സമൂഹത്തിൽ തുല്യ അവകാശങ്ങളും സൌകര്യങ്ങളും ഉറപ്പാക്കുന്നതിൽ യു.എ.ഇ ഭരണകൂടം ലോകത്തിന് തന്നെ മാതൃകയാണ്. പൊതുഗതാഗതം, പാർക്കുകൾ, ബീച്ചുകൾ എന്നിവയെല്ലാം പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള കർശനമായ നിയമങ്ങളാണ് ദുബായിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
















