ദുബൈ: എല്ലാവരെയും ഉൾക്കൊള്ളുന്ന ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്ന സെൻസറി റൂമുകൾ ബസ് സ്റ്റേഷനുകളിൽ ആരംഭിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ).
ഭിന്നശേഷിക്കാരായ യാത്രക്കാരുടെ അനുഭവം കൂടുതൽ സൗകര്യപ്രദവും ആശ്വാസകരവുമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രയ്ക്കിടെ കുട്ടികൾക്ക് ഉണ്ടാകുന്ന ആശങ്കയും സെൻസറി സമ്മർദവും കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ മുറികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സ്മാർട്ട് ലൈറ്റിങ്, മൃദുവായ സംഗീതം, പ്രകൃതി ദൃശ്യങ്ങൾ, നിറച്ചായങ്ങൾ എന്നിവ മുറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ മാനസിക-ശാരീരിക ആശ്വാസത്തിന് സഹായിക്കുന്ന ഇന്ററാക്ടീവ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ സൗകര്യം കുട്ടികളുടെ ശ്രദ്ധയും മനസ്സമാധാനവും വർധിപ്പിക്കാൻ സഹായിക്കുന്നതായാണ് വിലയിരുത്തൽ. ആർ.ടി.എയുടെ സേവനങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്നതും നവീനവുമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
സാമൂഹിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവർക്കും സുരക്ഷിതവും മാന്യവുമായ യാത്രാ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്‍റെ അംഗീകാരമായി ദുബൈ ഓട്ടിസം സെന്‍റർ ആർ.ടി.എക്ക് ‘ഓട്ടിസം ഫ്രണ്ട്‌ലി എൻവിറോൺമെന്റ്’ സർട്ടിഫിക്കറ്റ് നൽകി.
ഭിന്നശേഷി സൗഹൃദ നഗരമായി ദുബൈയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് ഈ പദ്ധതി ശക്തി പകരുന്നതായും വിലയിരുത്തപ്പെടുന്നു.








































