ദുബായ്: ആഗോളതലത്തിൽ മികച്ച സൈക്കിൾ സൗഹൃദ നഗരമെന്ന ഖ്യാതിയിലേക്ക് അതിവേഗം ചുവടുവെച്ച് ദുബായ്. പുതിയ ട്രാക്കുകൾ കൂടി പ്രവർത്തനസജ്ജമായതോടെ നഗരത്തിലെ ആകെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി വർധിച്ചു. 2024 അവസാനത്തോടെ 560 കിലോമീറ്റർ ആയിരുന്ന പാതകളാണ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വിപുലീകരിച്ചത്. 2030-ഓടെ നഗരത്തിലുടനീളം ആയിരം കിലോമീറ്റർ സൈക്കിൾ പാതയെന്ന ബൃഹത്തായ ലക്ഷ്യത്തിലേക്കാണ് ദുബായ് ഇപ്പോൾ പ്രയാണം ചെയ്യുന്നത്. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോകത്തിലെ മികച്ച 100 സൈക്കിൾ സൗഹൃദ നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു.
നിലവിലുള്ള പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും അൽ വർഖ മുതൽ സെയ്ഹ് അൽ സലാം വരെയുമുള്ള ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിച്ചത് സൈക്ലിസ്റ്റുകൾക്ക് വലിയ ആശ്വാസമാകും. ഡിഐഎഫ്സി മുതൽ ജുമൈറ വരെയുള്ള പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പ്രധാന റോഡുകൾക്ക് മുകളിലൂടെ സൈക്കിൾ പാലങ്ങളും അതോടൊപ്പം നിർമിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കില്ലാത്ത സുഗമമായ യാത്ര ലക്ഷ്യമിട്ട് നിർമിക്കുന്ന നാല് കൂറ്റൻ സൈക്കിൾ പാലങ്ങൾ ഈ വർഷം രണ്ടാം പാദത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽ ഐൻ റോഡ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലാണ് ഈ പാലങ്ങൾ ഒരുങ്ങുന്നത്. സൈക്ലിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ‘കോപൻഹേഗനൈസ് ഇൻഡക്സിൽ’ ഇടംനേടുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ നഗരമെന്ന ബഹുമതിയും ദുബായ്ക്ക് സ്വന്തമായി. ആരോഗ്യസംരക്ഷണത്തിനായി സൈക്ലിങ്ങിനെ ആശ്രയിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വലിയൊരു മുതൽക്കൂട്ടാണ് ഈ വികസന പ്രവർത്തനങ്ങൾ എന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി.
നഗരത്തിലെ താമസയിടങ്ങളെ മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഭൂരിഭാഗം ട്രാക്കുകളും വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പൊതുഗതാഗത സംവിധാനവും സൈക്ലിംഗും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കും. ഹെസ്സ സ്ട്രീറ്റിൽ നിർമിക്കുന്ന 13.5 കിലോമീറ്റർ നീളമുള്ള പുതിയ പാത 12 പ്രധാന കേന്ദ്രങ്ങളെയാണ് ഒരേസമയം ബന്ധിപ്പിക്കുന്നത്. മണിക്കൂറിൽ 5,200 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള ഈ പാത ദുബായിലെ ഗതാഗത മേഖലയിൽ പുതിയൊരു വിപ്ലവത്തിന് വഴിയൊരുക്കും. ദുബായ് ഒരു ആഗോള സൈക്ലിങ് ഹബ്ബായി മാറുന്നതോടെ നഗരവാസികളുടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.














































