ജോവോ ലൂക്കിന്റെ ഗോളിൽ ബോസ്നിയ മുന്നിലെത്തിയെങ്കിലും 78-ാം മിനിറ്റിൽ കെയ്ൽ ലാറിൻ നേടിയ തകർപ്പൻ ഗോളിൽ കാനഡ കന്നി ലോകകപ്പ് പോയിന്റ് സ്വന്തമാക്കി.
ടൊറന്റോ: ഫിഫ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഒരു പോയിന്റ് സ്വന്തമാക്കി സഹആതിഥേയരായ കാനഡ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ കാനഡ 1-1 ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലൂക്കിച്ചിലൂടെ ബോസ്നിയയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി വെറും രണ്ട് മിനിറ്റിനുള്ളിൽ കെയ്ൽ ലാറിൻ നേടിയ മനോഹര ഗോൾ കാനഡയ്ക്ക് നാടകീയ സമനില സമ്മാനിക്കുകയായിരുന്നു.
കനേഡിയൻ മണ്ണിൽ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരം കാണാൻ ടൊറന്റോയിലെ സിഎൻ ടവറിന്റെ നിഴലിൽ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. പരിക്കേറ്റ ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് ഇല്ലാതെ ഇറങ്ങിയ കാനഡ ആക്രമണാത്മക ഫുട്ബോളാണ് പുറത്തെടുത്തത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ജോനാഥൻ ഡേവിഡിലൂടെ കാനഡയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ബോസ്നിയൻ ഗോൾകീപ്പർ നിക്കോള വാസിലിന്റെ മികച്ച സേവ് അവർക്ക് തിരിച്ചടിയായി.
സെറ്റ് പീസുകളിൽ മേധാവിത്വം പുലർത്തിയ ബോസ്നിയ 21-ാം മിനിറ്റിൽ കാനഡയെ ഞെട്ടിച്ചു. സീഡ് കൊളാസിനാക് എടുത്ത കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്ത് സ്ട്രൈക്കർ ജോവോ ലൂക്കിച്ച് പന്ത് കാനഡയുടെ വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിലായെങ്കിലും തളരാതെ പോരാടിയ കാനഡയ്ക്കായി പരിശീലകൻ ജെസ്സി മാർഷ് 76-ാം മിനിറ്റിൽ കെയ്ൽ ലാറിനെ കളത്തിലിറക്കി. ഈ തീരുമാനം പാഴായില്ല; 78-ാം മിനിറ്റിൽ പ്രോമിസ് ഡേവിഡിന്റെ പാസ് സ്വീകരിച്ച് ബോസ്നിയൻ പ്രതിരോധത്തെ മറികടന്ന് ലാറിൻ തൊടുത്ത ഷോട്ട് വല തുളച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി.
സീനിയർ പുരുഷ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ കാനഡ നേടുന്ന ആദ്യ പോയിന്റാണിത്. ഇതിനുമുമ്പ് പങ്കെടുത്ത 1986 ലെ മെക്സിക്കോ ലോകകപ്പിലും 2022 ലെ ഖത്തർ ലോകകപ്പിലും കളിച്ച എല്ലാ മത്സരങ്ങളിലും കാനഡ പരാജയപ്പെട്ടിരുന്നു. ഈ സമനിലയോടെ 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കാനഡയ്ക്ക് നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ കഴിഞ്ഞു. ജൂൺ 18-ന് വാൻകൂവറിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കാനഡ ഖത്തറിനെ നേരിടും.












































