ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാതിരിക്കാനാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി. പാർട്ടിയിൽ തുടരുന്നത് ചില നേതാക്കൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ സ്വമേധയാ അംഗത്വം പുതുക്കുന്നില്ലെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ തനിക്ക് പരിഗണന നൽകുന്നില്ലെന്നും പൊതുവേദികളിൽ തന്നെ പരിഹസിച്ചുവെന്നും സുധാകരൻ ആരോപിച്ചു. എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ “ജി. സുധാകരൻ ഒരു പരിഗണനയും അർഹിക്കുന്നില്ല” എന്ന അർത്ഥത്തിൽ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചു.
2026 ലെ മെമ്പർഷിപ്പ് സ്‌ക്രൂട്ടണിക്കായി അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി. അതിനാൽ പാർട്ടി ലെവിയും വരിസംഖ്യയും അടയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയ ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിച്ചിട്ടും ഒരു തവണ പോലും ജില്ലാ സെക്രട്ടറി തന്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ആരോപണം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു പൊതുപരിപാടിയിലും തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക പരിപാടി തന്റെ വീടിനടുത്തുള്ള ഇ.എം.എസ് ഹാളിൽ നടന്നിട്ടും, അടിയന്തരാവസ്ഥക്കെതിരെ ആദ്യകാലത്ത് തന്നെ സമരത്തിൽ പങ്കെടുത്തും അറസ്റ്റും ജയിൽവാസവും അനുഭവിച്ച വ്യക്തിയായ തനിക്ക് ക്ഷണം പോലും നൽകിയില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർച്ചയായി നടന്ന സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നത് നേതാക്കൾക്ക് ബുദ്ധിമുട്ടാകരുതെന്ന നിലപാടിലാണ് അംഗത്വം പുതുക്കാതിരിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാർട്ടിയുടെ ആശയാദർശങ്ങളോടൊപ്പം ജനങ്ങളോടൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
English Summary
Senior CPI(M) leader and former Kerala minister G. Sudhakaran has decided not to renew his party membership, alleging that he was sidelined and disrespected by the party’s state and district leadership.In a Facebook post, Sudhakaran said he chose not to apply for membership renewal during the 2026 CPI(M) membership scrutiny, effectively stepping away from the party after more than six decades of association. He claimed that the Alappuzha district leadership ignored him for years and that he was excluded from party programs despite his long political service.Sudhakaran also criticised CPI(M) state secretary M.V. Govindan, sharing a video of a press conference where Govindan allegedly made remarks suggesting that Sudhakaran “does not deserve any consideration.”The veteran leader said he does not want to remain in the party if his presence causes inconvenience to the leadership. However, he clarified that he will continue to stand by the party’s ideology and the people, even though he is stepping away from formal membership.










































