മനാമ: ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല കൗൺസിൽ. ബഹ്റൈനിൽ നടന്ന കൗൺസിലിന്റെ 167-ാമത് മന്ത്രിതല യോഗത്തിലാണ് ആക്രമണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.
സെഷൻ ചെയർ എന്ന നിലയിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ച യോഗത്തിൽ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ഉൾപ്പെടെ വിവിധ ജിസിസി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.
യോഗം ചേർന്ന അതേ ദിവസമാണ് ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവവികാസങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര വെല്ലുവിളിയാണെന്ന് കൗൺസിൽ വിലയിരുത്തി.
രാജ്യങ്ങളുടെ പരമാധികാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രിതല കൗൺസിൽ വ്യക്തമാക്കി. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധം പുലർത്തേണ്ടതെന്ന അടിസ്ഥാന തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ആക്രമണങ്ങൾ തിരിച്ചടിയാകുന്നുവെന്നും രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം തകർക്കുകയും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
മധ്യപൂർവേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കൂടുതൽ ഏകോപിത നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗം മുന്നോട്ടുവച്ചു.














































