ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിസാ, റെസിഡൻസി സേവനങ്ങളുടെ പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ സേവനങ്ങളിലുള്ള പൊതുജന വിശ്വാസം സംരക്ഷിക്കുന്നതിനും തട്ടിപ്പുകളിൽ നിന്ന് സമൂഹത്തെ സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് നടപടി.
ലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടറിന് കീഴിലുള്ള ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോളോ-അപ്പ് വിഭാഗം നടത്തിയ നിരീക്ഷണ-അന്വേഷണ പ്രവർത്തനങ്ങളിലൂടെയാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വിസാ, റെസിഡൻസി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ അനധികൃതമായി പരസ്യം ചെയ്ത സംഭവങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.


സമൂഹത്തിന്റെ സുരക്ഷയും സർക്കാർ സേവന സംവിധാനങ്ങളിലുള്ള വിശ്വാസവും ശക്തിപ്പെടുത്തുക എന്നത് ജിഡിആർഎഫ്എ ദുബായുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. അനുമതിയില്ലാതെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രം സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ സർക്കാർ സേവന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്ന ദുബായുടെ ദീർഘകാല വികസന കാഴ്ചപ്പാടിനൊപ്പമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെസിഡൻസി സേവനങ്ങൾ തേടുന്നവരെ ചൂഷണം ചെയ്യാനോ ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ സാധ്യതയുള്ള പ്രവർത്തനങ്ങൾ പ്രത്യേക സംഘങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ഉടൻ അന്വേഷണം ആരംഭിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിൽ ചില വ്യക്തികളും സ്ഥാപനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിസാ, റെസിഡൻസി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളെ സാമ്പത്തിക ചൂഷണത്തിനും തെറ്റായ വിവരങ്ങൾക്കും ഇരയാക്കാൻ സാധ്യതയുള്ളതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജിഡിആർഎഫ്എ അറിയിച്ചു.
പ്രവേശന-താമസ സംവിധാനത്തിന്റെ സുരക്ഷയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുമെന്ന് മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി വ്യക്തമാക്കി. വിസാ തട്ടിപ്പുകളെയും നിയമലംഘനങ്ങളെയും ചെറുക്കുന്നതിൽ പൊതുജന ബോധവൽക്കരണത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിസാ, റെസിഡൻസി സേവനങ്ങൾ ആവശ്യമുള്ളവർ ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകൾ വഴി മാത്രമേ അപേക്ഷകളും നടപടിക്രമങ്ങളും നടത്താവൂ എന്ന് ജിഡിആർഎഫ്എ ദുബായ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ലഭിക്കുന്ന വിശ്വാസ്യതയില്ലാത്ത വാഗ്ദാനങ്ങളിൽ വീഴരുതെന്നും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ കൈമാറുന്നതിന് മുമ്പ് സേവനദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.
പ്രവേശന-താമസ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ജിഡിആർഎഫ്എ ദുബായ് അഭ്യർഥിച്ചു. സമൂഹത്തിന്റെ സഹകരണവും ബോധവൽക്കരണവും സുരക്ഷിതവും വിശ്വസനീയവുമായ സർക്കാർ സേവന സംവിധാനങ്ങൾ നിലനിർത്തുന്നതിൽ നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.














































