ന്യൂഡൽഹി: ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ ആവശ്യമായ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) ഒഴിവാക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
നീതി ആയോഗ് നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ പ്രകാരമാണ് ഈ സുപ്രധാന നീക്കം.
നിലവിൽ, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ, പഴയ സംസ്ഥാനത്തെ ആർ.ടി.ഒയിൽ നിന്ന് NOC നേടേണ്ടത് നിർബന്ധമാണ്. വാഹനത്തിന് റോഡ് നികുതി കുടിശ്ശികയോ പിഴകളോ ഇല്ലെന്ന് ഉറപ്പാക്കാനാണ് ഈ സർട്ടിഫിക്കറ്റ് ആവശ്യമായത്.
എന്നാൽ, കേന്ദ്രീകൃത വാഹന ഡാറ്റാബേസായ ‘വാഹൻ’ (VAHAN) സംവിധാനത്തിൽ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി ലഭ്യമാണ്. രാജ്യത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാൻ കഴിയും.
അതിനാൽ, പഴയ രീതിയിലുള്ള NOC ആവശ്യമില്ലാതെ തന്നെ ഡിജിറ്റൽ പരിശോധനയിലൂടെ ഓട്ടോമേറ്റഡ് ക്ലിയറൻസ് സംവിധാനം നടപ്പിലാക്കാമെന്നാണ് സമിതിയുടെ ശിപാർശ.
വാഹന കൈമാറ്റ നടപടികൾ ലളിതമാക്കുന്നതിനൊപ്പം വാഹനങ്ങളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സമിതി നിർദേശിച്ചു. നിലവിൽ രജിസ്‌ട്രേഷൻ കഴിഞ്ഞ് നിശ്ചിത വർഷങ്ങൾ പിന്നിട്ട വാഹനങ്ങൾക്ക് പ്രവർത്തന നിയന്ത്രണങ്ങളുണ്ട്.
ഇതിനുപകരം, അന്താരാഷ്ട്ര രീതിയിൽ കൃത്യമായ ഫിറ്റ്‌നസ് പരിശോധനകൾക്കും മലിനീകരണ നിയന്ത്രണങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനം കൊണ്ടുവരാനാണ് ശിപാർശ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ പ്രായം പരിഗണിക്കാതെ തന്നെ ഉപയോഗിക്കാൻ അനുവദിക്കുന്ന രീതിയാകും ഇത്.
ഈ പരിഷ്കാരങ്ങൾ നടപ്പായാൽ ജോലി ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾ മാറി താമസിക്കുന്നവർക്ക് വാഹന രജിസ്ട്രേഷൻ നടപടികൾ ഏറെ ലളിതമാകും. ഗതാഗത മന്ത്രാലയം ഈ നിർദേശങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.







































