ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെതിരെ ടെഹ്റാനിൽ പ്രതിഷേധം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മുജ്തബ ഖമനയിയെ സുപ്രീം ലീഡറായി പ്രഖ്യാപിച്ചത്.
നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ ടെഹ്റാനിലെ എക്ബതാൻ പ്രദേശത്ത് വീടുകളുടെ ജനാലകളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ‘മുജ്തബയ്ക്ക് മരണം’ എന്ന മുദ്രാവാക്യം വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായും പറയുന്നു.
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് മുജ്തബ ഖമനയിയെ ഔദ്യോഗികമായി സുപ്രീം ലീഡറായി തിരഞ്ഞെടുത്തത്. എന്നാൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന രീതിയെ ഇറാനിലെ ഒരു വലിയ വിഭാഗം ജനങ്ങൾ എതിർക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാൻ റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള നേതാവായി അറിയപ്പെടുന്ന മുജ്തബ ഖമനയി തന്റെ പിതാവിനെക്കാൾ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രയേൽ–യുഎസ് സഖ്യവുമായി യുദ്ധം തുടരുന്നതിനിടെയാണ് ഇറാനിൽ ഈ നിർണായക നേതൃമാറ്റം നടന്നിരിക്കുന്നത്.
English Summary: Protests have reportedly erupted in Tehran after Mojtaba Khamenei was appointed Iran’s new Supreme Leader, succeeding his father Ayatollah Ali Khamenei. Videos circulating on social media show residents, including women, chanting protest slogans from their homes. Critics oppose the move, saying the transfer of power from father to son contradicts Iran’s revolutionary principles.












































