കുവൈത്ത് സിറ്റി: യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ കുറ്റകൃത്യ വിഭാഗം രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷ, സാമൂഹിക ഐക്യം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.
വിഭാഗീയത, വിദ്വേഷം, സാമൂഹിക അസ്വസ്ഥത എന്നിവയ്ക്ക് വഴിവെക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവരിലേക്ക് കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ഈ നിർദേശം ബാധകമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
സമൂഹത്തിൽ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ഭീഷണിയാകാവുന്ന പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
സൈബർ ഇടങ്ങളിലെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.













































