ദുബായ്: സന്ദർശക വീസയിൽ ദുബായിലെത്തി മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു. പ്രിയപ്പെട്ട മാതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ മഹാസങ്കടത്തിനിടയിലും അവയവദാനത്തിന് സമ്മതം മൂളിയതിലൂടെ പ്രവാസലോകത്ത് മനുഷ്യത്വത്തിന്റെ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഈ മലയാളി കുടുംബം.
തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ ജോസ്മോന്റെ ഭാര്യ ജെസീന്ത(ജെസ്സി-63)യാണ് കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ചത്. നേരത്തെ ഒട്ടേറെ മലയാളികൾ യുഎഇ, സൌദി, ഒമാൻ എന്നിവിടങ്ങളിൽ അവയവദാനം നടത്തിയിരുന്നെങ്കിലും സന്ദർശക വീസയിലുള്ള ഒരു മലയാളി പ്രവാസി വീട്ടമ്മയുടെ അവയവദാനം ഇതാദ്യമാണ്.
ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് ദുബായിലെത്തി മകൾ ബ്രിറ്റിയുടെ കൂടെയാണ് ജെസീന്ത താമസിച്ചിരുന്നത്. സന്ദർശക വിസയിലായിരുന്ന ഇവർ കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലും ദുബായിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണ ജെസീന്തയെ ഉടൻ തന്നെ ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മക്കളായ ബ്രിറ്റി, കാനഡയിലുള്ള ബ്രിട്ടോ എന്നിവരും മരുമക്കൾ സോബി ( ദുബായ്), ആൻസി ( കാനഡ ) എന്നിവർ കൂടിയാലോചിച്ച് അവയവ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ജെസീന്തയുടെ മരണം പ്രവാസലോകത്തിന് വിങ്ങലായി മാറിയതിനൊപ്പം കാരുണ്യത്തിന്റെ വലിയൊരു സന്ദേശവും അവശേഷിപ്പിച്ചു. ഈ വീട്ടമ്മയുടെ അവയവങ്ങൾ യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയ കാത്തുനിന്ന 2 പേർക്കാണ് പുതുജീവിതം സമ്മാനിക്കുക. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.
മൂന്ന് വർഷം മുൻപാണ് ജെസീന്തയുടെ ഭർത്താവ് ജോസ്മോൻ മരിച്ചത്. അതിന്റെ ദുഃഖത്തിൽ നിന്ന് മോചനം നേടും മുൻപുണ്ടായ അമ്മയുടെ വേർപാടിൽ തകർന്നുപോയ നിമിഷത്തിലും മറ്റുള്ളവർക്ക് ജീവനേകുക എന്ന വലിയ ആശയത്തിലേക്കാണ് ജസീന്തയുടെ മക്കൾ എത്തിച്ചേർന്നത്. മക്കളായ ബ്രിറ്റി, ബ്രിട്ടോ, മരുമക്കളായ സോബി, ആൻസി എന്നിവരും മറ്റ് ബന്ധുക്കളും ചേർന്ന് ഒരേമനസ്സോടെ അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു. അമ്മയുടെ ഓർമകൾ മറ്റാളുകളിലൂടെ ഈ ഭൂമിയിൽ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം പ്രവാസലോകത്തെ വികാരനിർഭരമായ കാഴ്ചയായി. ജെസീന്തയുടെ ഭൌതിക ശരീരം പിന്നീട് നാട്ടിലേയ്ക്ക് കൊണ്ടുപോയി കാവീട് സെന്റ് ജോസഫ് ദേവാലയത്തിൽ സംസ്കരിച്ചു.



അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസീന്തയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബായ് കിങ്സ് കോളജ് ലണ്ടൻ ആശുപത്രി അത്യപൂർവവും വൈകാരികവുമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘ഓണർ വാക്ക്’ എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.
മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ ആ ദാതാവിനോടും അവരുടെ കുടുംബത്തിന്റെ വലിയ മനസ്സിനോടും ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടത്തുന്ന പ്രത്യേക ചടങ്ങാണിത്. ജീവൻ രക്ഷിക്കാനുള്ള അവസാന യാത്രയ്ക്കായി ദാതാവിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആശുപത്രി ഇടനാഴിയുടെ ഇരുവശങ്ങളിലുമായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആദരവോടെയും പ്രാർഥനയോടെയും വരിവരിയായി നിൽക്കും. കണ്ണീരണിഞ്ഞ്, കൈകൾ കൂപ്പി നിൽക്കുന്ന ഈ ജനക്കൂട്ടത്തിന് നടുവിലൂടെയുള്ള ദാതാവിന്റെ ആ അവസാന യാത്ര, മൺമറഞ്ഞുപോയാലും അവർ ചെയ്ത മഹത്തായ ത്യാഗത്തിന് സമൂഹം നൽകുന്ന ഏറ്റവും വലിയ ആദരവാണ്. ജെസീന്തയുടെ ഈ അവസാന യാത്രയിൽ ആശുപത്രിയിലെ മുഴുവൻ മെഡിക്കൽ സംഘവും ബന്ധുക്കളും പങ്കുചേർന്നപ്പോൾ അന്തരീക്ഷം അത്യന്തം വികാരനിർഭരമായി മാറി.
യുഎഇയിൽ അവയവദാന പ്രക്രിയകൾ പൂർണമായും നിയമവിധേയവും അതീവ സുരക്ഷിതവുമായാണ് നടപ്പാക്കുന്നത്. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘ഹയാത്ത്’ എന്ന ദേശീയ പദ്ധതി വഴിയാണ് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്നത്.
യുഎഇ നിയമപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യമുള്ള ഏതൊരു യുഎഇ താമസക്കാരനും ‘ഹയാത്ത്’ ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
മസ്തിഷ്ക മരണം സംഭവിച്ചതായി പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. തുടർന്ന് അതീവ ജാഗ്രതയോടെയും അന്തസ്സോടെയുമാണ് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ശേഖരിക്കുന്നത്. ശേഖരിക്കുന്ന അവയവങ്ങൾ യുഎഇയിലെ വിവിധ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ മുൻഗണനാ പട്ടിക അനുസരിച്ച് പൂർണമായും സൌജന്യമായാണ് നൽകുന്നത്. ജെസീന്തയുടെ വിയോഗത്തിലും അവർ കാത്തുസൂക്ഷിച്ച ജീവന്റെ കണികകൾ ഇനി മൂന്ന് വ്യക്തികളിലൂടെ പ്രവാസലോകത്ത് തുടരുമെന്നത് ഈ വേർപാടിലും അവരുടെ കുടുംബത്തിന് വലിയൊരു ആശ്വാസമാവുകയാണ്.













































