തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു വി. സാംസൺ നാട്ടിൽ തിരിച്ചെത്തി. പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കിയ ശേഷം അഹമ്മദാബാദിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ആറോടെ പ്രത്യേക വിമാനത്തിലാണ് സഞ്ജു ഭാര്യ ചാരുലതയോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.
മന്ത്രി വി. ശിവൻകുട്ടി, എം.പി എ.എ. റഹിം എന്നിവരുടെ നേതൃത്വത്തിൽ സഞ്ജുവിന് ഹൃദയപൂർവമായ സ്വീകരണം നൽകി. മുൻകൂട്ടി അറിയിപ്പില്ലാതിരുന്നിട്ടും സ്വന്തം ‘ഹീറോ’യെ കാണാൻ വലിയ ജനാവലിയാണ് വിമാനത്താവളത്തിൽ എത്തിയത്.
ആരാധകരുടെ ആർപ്പുവിളിക്കിടെ ചിരിയോടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തിയ സഞ്ജു ലോകകപ്പ് നേട്ടം എപ്പോഴും ഒപ്പമുണ്ടായിരുന്നവർക്ക് സമർപ്പിച്ചു. തുടർന്ന് എല്ലാവർക്കും സല്യൂട്ട് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
ലോകകപ്പിനായി പുറപ്പെട്ടപ്പോൾ ചെറിയൊരു വിഷമമുണ്ടായിരുന്നുവെന്നും ഇത്ര വലിയ നേട്ടമാകും എന്ന് കരുതിയിരുന്നില്ലെന്നും സഞ്ജു പറഞ്ഞു. പ്രയാസകാലത്ത് നിരവധി പേർ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മനസ്സ് തളർന്നപ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ വിളിച്ച് സംസാരിച്ചതായും സഞ്ജു വ്യക്തമാക്കി. അദ്ദേഹവുമായി നടത്തിയ സംഭാഷണം ആത്മവിശ്വാസം വർധിപ്പിച്ചതായും സഞ്ജു പറഞ്ഞു.
വിമാനത്താവളത്തിൽ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷം സഞ്ജു വിഴിഞ്ഞത്തെ വീട്ടിലേക്ക് മടങ്ങി. നാട്ടുകാരും അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി.
ചരിത്ര നേട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി നേതാക്കൾ അഭിനന്ദനം അറിയിച്ചിരുന്നു. സഞ്ജുവിന് സംസ്ഥാന സർക്കാറും കേരള ക്രിക്കറ്റ് അസോസിയേഷനും (KCA) ഔദ്യോഗിക സ്വീകരണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.












































