വിഷൻ 2030 ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സൗദിയുടെ വിനോദസഞ്ചാര വികസനം ചൈനീസ് സഞ്ചാരികളെ വൻതോതിൽ ആകർഷിക്കുന്നതായി റിപ്പോർട്ട്.
റിയാദ്, സൗദി അറേബ്യ — ജൂലൈ 1, 2026 — ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രമുഖ കേന്ദ്രമായി സൗദി അറേബ്യ അതിവേഗം മാറുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളിൽ 91 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2030-ഓടെ പ്രതിവർഷം 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതികൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചൈനീസ് സഞ്ചാരികളുടെ ഈ വർധനവ്. ഡ്രാഗൺ ട്രയൽ ഇന്റർനാഷണൽ പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ ചൈനീസ് സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിയെന്ന് വ്യക്തമാക്കുന്നത്.
2024 ജൂലൈയിൽ ചൈനീസ് സർക്കാർ സൗദി അറേബ്യയ്ക്ക് ‘അപ്രൂവ്ഡ് ഡെസ്റ്റിനേഷൻ സ്റ്റാറ്റസ്’ (ADS) നൽകിയതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണമായത്. ഇതോടെ ചൈനയിൽ നിന്നുള്ള ടൂർ ഗ്രൂപ്പുകളെ ഔദ്യോഗികമായി സ്വീകരിക്കാനും അവിടെ വിപണനം നടത്താനും സൗദിക്ക് അനുമതി ലഭിച്ചു. ചൈനീസ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിമാനത്താവളങ്ങളിൽ മന്ദാരിൻ ഭാഷയിലുള്ള ബോർഡുകൾ സ്ഥാപിക്കുക, ചൈനീസ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ വിപുലമായ ഒരുക്കങ്ങൾ 2023 മുതൽ സൗദി നടപ്പിലാക്കുന്നുണ്ട്.
2024-നെ അപേക്ഷിച്ച് 2025-ൽ ചൈനയും സൗദിയും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണത്തിൽ 91% വളർച്ചയുണ്ടായി. സൗദിയ, ചൈന സതേൺ എയർലൈൻസ്, എയർ ചൈന തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് ബീജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ തുടങ്ങിയ ചൈനീസ് നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. ടൂറിസം ഇക്കണോമിക്സിന്റെ റിപ്പോർട്ട് പ്രകാരം 2024 മുതൽ 2030 വരെയുള്ള കാലയളവിൽ മിഡിൽ ഈസ്റ്റിലെ ചൈനീസ് സഞ്ചാരികളുടെ ചെലവിടൽ ശേഷി 130 ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ വർഷം സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ (RFECC) നടക്കുന്ന കന്നി ‘ഡബ്ല്യുടിഎം സ്പോട്ട്ലൈറ്റ് റിയാദ്’ (WTM Spotlight Riyadh) കോൺഫറൻസിൽ ഈ വിപണി സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. അന്താരാഷ്ട്ര തലത്തിലുള്ള മുന്നൂറിലധികം എക്സിബിറ്റർമാരും ഏഴായിരത്തോളം പ്രതിനിധികളും ഈ ആഗോള ബിസിനസ്സ് സംഗമത്തിൽ പങ്കാളികളാകും.
















