26-ാമത് പതിപ്പിന്റെ വിശിഷ്ടാതിഥിയായി ഫിൻലൻഡ്; ഇത്തവണത്തെ പ്രമേയം ‘ടെയിൽസ് ഓഫ് ഫ്രണ്ട്സ്’
ഷാർജ — ലോകമെമ്പാടുമുള്ള വാമൊഴി പാരമ്പര്യങ്ങളെയും പൈതൃക സംരക്ഷകരെയും ഒരൊറ്റ വേദിയിൽ അണിനിരത്തി 26-ാമത് ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറം (SINF 2026) സെപ്റ്റംബർ 23 മുതൽ 26 വരെ നടക്കും. 28 രാജ്യങ്ങളിൽ നിന്നായി 120-ലധികം ഗവേഷകരും നാടോടി കലാകാരന്മാരും കഥ പറച്ചിലുകാരും ഇത്തവണ ഷാർജയിലെത്തും.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫോക്‌ലോർ ആർക്കൈവ് സൂക്ഷിക്കുന്ന ഫിൻലൻഡിനെയാണ് ഇത്തവണത്തെ വിശിഷ്ടാതിഥിയായി (Guest of Honour) തെരഞ്ഞെടുത്തിരിക്കുന്നത്. പ്രാചീന വാമൊഴി ഇതിഹാസമായ കലേവാല ഉൾപ്പെടെയുള്ള പൈതൃക രേഖകളുടെ സംരക്ഷണത്തിൽ ഫിൻലൻഡ് നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആദരമെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും ഫോറം സുപ്രീം ഓർഗനൈസിങ് കമ്മിറ്റി തലവനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം വ്യക്തമാക്കി.
‘ടെയിൽസ് ഓഫ് ഫ്രണ്ട്സ്’ (സൗഹൃദ കഥകൾ) എന്ന പ്രമേയത്തിൽ ഒരുക്കുന്ന മേളയിൽ അറുപതിലധികം ശില്പശാലകളും വൈജ്ഞാനിക സെമിനാറുകളും തത്സമയ നാടകാവതരണങ്ങളും അരങ്ങേറും. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് പ്രസിദ്ധീകരിക്കുന്ന 30 പുതിയ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യുമെന്ന് അറബ് ഹെറിറ്റേജ് സെന്റർ ഡയറക്ടറും ഫോറം ജനറൽ കോർഡിനേറ്ററുമായ ആയിഷ അൽ ഹൊസാൻ അറിയിച്ചു.
പരമ്പരാഗത കഥാഖ്യാന രീതികൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പാവകളി (പപ്പട്രി തിയേറ്റർ) എന്നിവയുടെ സങ്കലനം ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകൾ ഇത്തവണത്തെ പ്രധാന ആകർഷണമായിരിക്കും. പ്രധാന പവലിയനിൽ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രത്യേക സ്റ്റോറി ടെല്ലിങ് സ്പേസുകൾ, കൾച്ചറൽ കഫേകൾ, ലൈവ് എക്സിബിഷനുകൾ എന്നിവ ഒരുക്കും.
അറബ് മേഖലയിലെ ഏറ്റവും സമഗ്രമായ പൈതൃക സംരക്ഷണ കൂട്ടായ്മകളിലൊന്നായ ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറം രണ്ടു പതിറ്റാണ്ടിലേറെയായി വാമൊഴി സംസ്കാരം കൈമാറുന്ന മുതിർന്ന തലമുറയെയും പുതിയ പ്രതിഭകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന വേദിയാണ്.










