ഷാർജ: ഷാർജയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുടുംബത്തെ സഹായിക്കുന്നവർ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അടുത്ത ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നുമാണ് വിവരം.
40 വയസ്സുകാരനായ ഇസ്മായിൽ പൊന്നൻ മെയ് 31-ന് ഗുരുതര പരിക്കുകളോടെ അൽ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ദുബായിൽ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇസ്മായിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിലും സജീവ സാന്നിധ്യമായിരുന്നു.
സമൂഹമാധ്യമങ്ങളിലെ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മെയ് 31-ന് പുലർച്ചെ ഷാർജയിലെ അൽ നഹ്ദ മേഖലയിൽ വെച്ചാണ് ഇസ്മായിലിനെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മലയാളികൾ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.












































