ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും നിയമപരമായി അന്യരാണെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
വിവാഹിതനായ ഒരാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നും പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്നുമുള്ള കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
“വിവാഹത്തിന് മുമ്പ് ആണും പെണ്ണും അന്യരാണ്. എത്ര അടുത്ത ബന്ധമുണ്ടായാലും പൂർണ്ണ വിശ്വാസം പുലർത്തുമ്പോൾ ജാഗ്രത വേണം” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2022ൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2024ൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞതായും യുവതി വ്യക്തമാക്കി.
വാദത്തിനിടെ യുവതി പ്രതിയെ കാണാൻ വിദേശത്തേക്ക് പോയതെന്തിനാണെന്ന് കോടതി ചോദിച്ചു. വിവാഹം നിശ്ചയിച്ചിരുന്നുവെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തിന് പിന്നാലെ, ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.
കേസ് കൂടുതൽ വാദങ്ങൾ കേൾക്കാൻ ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതിയുടെ മുൻ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഡൽഹി ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.



































