ദുബൈ: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് യു.എ.ഇ കാബിനറ്റ് നിർണായക തീരുമാനം കൈക്കൊണ്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.
രാജ്യത്ത് കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും അതുമായി ബന്ധപ്പെട്ട മാനസിക, സാമൂഹിക, ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളും പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം ലഭ്യമാക്കുന്നതിനൊപ്പം കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. സന്ദേശങ്ങൾ അയയ്ക്കൽ, പോസ്റ്റുകൾ പങ്കുവെക്കൽ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ, പൊതുഗ്രൂപ്പുകളിലോ ഓപ്പൺ ചാനലുകളിലോ അംഗമാകൽ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഫീച്ചറുകളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ അനുമതി ഉണ്ടായാലും ഈ പ്രായപരിധിക്ക് താഴെയുള്ളവർക്ക് ഇളവ് അനുവദിക്കില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, 15 മുതൽ 16 വയസ്സ് വരെയുള്ള കൗമാരക്കാർക്ക് കർശന നിയന്ത്രണങ്ങളോടെയും സുരക്ഷാ സംവിധാനങ്ങളോടെയും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടാകും. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കുക, അപരിചിതരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സാധ്യത കുറയ്ക്കുക, ഉപയോഗ സമയം നിയന്ത്രിക്കുക, മാതാപിതാക്കൾക്ക് അക്കൗണ്ട് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സൗകര്യം ഒരുക്കുക തുടങ്ങിയ വ്യവസ്ഥകൾ പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും പാലിക്കണം.
പ്രായം സ്ഥിരീകരിക്കുന്നതിലും പുതിയ നിയമം കർശന സമീപനമാണ് സ്വീകരിക്കുന്നത്. ഡിജിറ്റൽ ഐഡന്റിറ്റി പരിശോധന, ബയോമെട്രിക് സാങ്കേതിക വിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശ്വസനീയ മാർഗങ്ങൾ ഉപയോഗിച്ചായിരിക്കണം ഉപയോക്താക്കളുടെ പ്രായം പരിശോധിക്കേണ്ടത്. ഉപയോക്താക്കൾ സ്വയം പ്രായം രേഖപ്പെടുത്തുന്ന നിലവിലെ രീതി ഇനി അനുവദിക്കില്ല.
നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഭാഗികമായോ പൂർണമായോ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യു.എ.ഇയിൽ സേവനം ലഭ്യമാക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും പുതിയ നിയമം ബാധകമായിരിക്കും. 15 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ കണ്ടെത്തി ഉടൻ റദ്ദാക്കാനും പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുതിയ ചട്ടങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ നടപ്പാക്കൽ നിരീക്ഷിക്കുന്ന ചുമതല യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റിക്കും ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിക്കും ആയിരിക്കും.














































