ദുബൈ: ആഗോള തലത്തിൽ വിശപ്പിനെതിരായ പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഈത്തപ്പഴ ഉത്പന്ന നിർമാണ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
ലോകമെമ്പാടും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ദരിദ്ര വിഭാഗങ്ങൾക്കും സാമ്പത്തിക പിന്തുണയേകാൻ ലക്ഷ്യമിട്ടാണ് ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. പ്രധാന പങ്കാളികളുമായി കൈകോർത്ത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ആണ് ഫാക്ടറി നിർമിക്കുക.
ഈത്തപ്പഴം ചേർത്ത 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യം. ഗൾഫ് മേഖലയ്ക്ക് പ്രകൃതിയുടെ അനുഗ്രഹമായ ഈത്തപ്പഴത്തെ പോഷകസമൃദ്ധമായ ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റി ലോകത്തിന് സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
യു.എ.ഇയിലും മറ്റു രാജ്യങ്ങളിലുമായി ഈത്തപ്പഴത്തെ പ്രധാന ഭക്ഷ്യ ഘടകമാക്കി മാറ്റാനും, ദാരിദ്ര്യവും വിശപ്പും നേരിടുന്ന ജനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകാനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമായാണ് വിലയിരുത്തുന്നത്. ഇതിന് മുൻപ് തന്നെ, 50 ലക്ഷം കുട്ടികളെ പട്ടിണിയും പോഷകാഹാരക്കുറവും നിന്ന് രക്ഷപ്പെടുത്തുന്നതിനായി ‘എഡ്ജ് ഓഫ് ലൈഫ്’ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും ബാധിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിൽ യു.എ.ഇയുടെ ആഗോള മാനുഷിക പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.







































